മുംബൈ: ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കി. രാജ്‌കോട്ട് രാജ്യാന്തര വിമാനത്താവളത്തിലാണ് അടിയന്തര ലാന്‍ഡിംഗ് നടന്നത്. രാജ്‌കോട്ട് വിമാനത്താവള ഡയറക്ടര്‍ ദിഗന്ത ബോറ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്താണ് (കാര്‍ഗോ ഹോള്‍ഡിംഗിലാണ്) പുക കണ്ടത്. 194 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് വിമാനം രാജ്‌കോട്ടിലേക്ക് വഴിതിരിച്ചുവിട്ടത്. പുക ഉയരാനുണ്ടായ കാരണം കണ്ടെത്താന്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.
6E1452 വിമാനമാണ് കാര്‍ഗോ ഹോള്‍ഡ് ഭാഗത്ത് പുക കണ്ടതായി ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രാജ്‌കോട്ടിലേക്ക് തിരിച്ചുവിട്ടത്. ഉച്ചയ്ക്ക് 2.45 ഓടെ ഫുള്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് വിമാനം 3.27 ഓടെ രാജ്‌കോട്ട് രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. വൈകിട്ട് ഏഴരയോടെ മറ്റൊരു ഇന്‍ഡിഗോ വിമാനത്തില്‍ യാത്രികര്‍ക്ക് മുംബൈയിലേക്ക് യാത്രാ സൗകര്യമൊരുക്കി. അടിയന്തര ലാന്‍ഡിംഗിന് പിന്നാലെ പുകയുടെ ഉറവിടം കണ്ടെത്തുന്നതിനായി കാര്‍ഗോ ഹോള്‍ഡ് പരിശോധന ആരംഭിച്ചു.





























