തിരുവല്ല: കെഎസ്ആർടിസി ബസിനുള്ളിൽ പെൺകുട്ടി ബോധം കെട്ടു വീണു. രക്തസമ്മർദം കുറഞ്ഞാണ് പെൺകുട്ടി ബോധം കെട്ടു വീണത്. വഴി നീളെ ബ്ലോക്ക് കൂടിയായതോടെ ജീവനക്കാർ മറുവഴി താണ്ടി ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷ നൽകിയതോടെ പെൺകുട്ടി ബോധം വീണ്ടെടുത്തു. ഇന്ന് രാവിലെ തെങ്കാശിയിൽ നിന്ന് കോട്ടയത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിൽ കോഴഞ്ചേരിയിൽ നിന്നും മാതാപിതാക്കൾക്കൊപ്പം കയറിയ പെൺകുട്ടിയാണ് ബോധം കെട്ടു വീണത്. തിരുവല്ലയിലേക്കാണ് കുടുംബം ടിക്കറ്റ് എടുത്തിരുന്നത്.
മഞ്ഞാടി ഭാഗത്ത് ബ്ലോക്ക് ഉണ്ടാകുമെന്ന് അറിയാവുന്ന ജീവനക്കാർ പെൺകുട്ടിയുമായി ബസ് കവിയൂർ വഴി തിരിച്ചു വിട്ടു. ഈ സമയം ബസിൽ ഉണ്ടായിരുന്ന നഴ്‌സ് പെൺകുട്ടിക്ക് സി.പി.ആർ നൽകി. അതിവേഗം ബസ് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിലെത്തി.
രക്തസമ്മർദ്ദക്കുറവാണ് ബോധക്ഷയത്തിനു കാരണമെന്നു പരിശോധിച്ച ശേഷം ഡോക്ടർമാർ പറഞ്ഞു. പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കുട്ടിയെ വിട്ടയച്ചുവെന്ന് എമർജൻസി വിഭാഗം മേധാവി ഡോ. ശ്യാമ വിശ്വനാഥ് അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയ്ക്കും ജീവനും മുഖ്യ പരിഗണന കൊടുത്ത ബസ് ജീവനക്കാരെയും കുട്ടിയെ ശുശ്രൂഷിച്ച നഴ്സസിനെയും ആശുപത്രി അധികൃതർ അഭിനന്ദിച്ചു.





























