തിരുവനന്തപുരം : സെപ്റ്റംബർ 20ന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമത്തിൽ നിലപാട് വ്യക്തമാക്കി കെറ്റിഎംഎസ് സംസ്ഥാന സമിതി. സംഗമം രാഷ്ട്രീയ മുക്തമാകണമെന്നും എൻ.എസ്.എസ്, എസ്.എൻ.ഡി.പി പോലെയുള്ള സംഘടനകളെ മാത്രം കൂട്ടുപിടിച്ച് നടത്തപ്പെടുന്ന പരിപാടിയിൽ പട്ടികജാതി പിന്നോക്ക സമുദായ സംഘടനകളെ തീർത്തും ഒഴിവാക്കുന്ന പ്രവണതയാണ് ദേവസ്വം ബോർഡ് കാണിച്ചിട്ടുള്ളത്. നവോത്ഥാന പരിപാടിയുമായി ബന്ധപ്പെട്ട് വനിതാ മതിൽ തീർത്ത സംസ്ഥാന ഭരണം ഇപ്പോൾ ആചാരസംരക്ഷണത്തിന്റെ പേരിൽ സംഗമം നടത്തുന്നതിന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാകുന്നില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു.
അവർണവിഭാഗത്തിൽനിന്നും പൂജാവിധികൾ പഠിച്ചവന് ദേവസ്വം ബോർഡിലെ പ്രധാന ക്ഷേത്രങ്ങളിൽ മേൽശാന്തി നിയമനം ഇപ്പോഴും നിഷിദ്ധമാണ്. എന്നിട്ടാണ് ആഗോള അയ്യപ്പസംഗമത്തിൽ കെ.പി.എം.എസിന്റെ ഒരു വിഭാഗം മാത്രം പിന്തുണ നൽകുന്നത്. പട്ടികജാതി പിന്നോക്ക സമുദായ സംഘടനകളെ ഒഴിവാക്കിക്കൊണ്ടും സംഗമത്തിന്റെ ഉദ്ദേശ്യ ശുദ്ധിയിൽ സംശയമുള്ളതിനാലും അയ്യപ്പസംഗമത്തിൽ സഹകരിക്കില്ലെന്ന് കേരള തണ്ടാൻ മഹാസഭ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. പി.എൻ. പ്രേമചന്ദ്രൻ, മഹാസഭാ ജനറൽ സെക്രറി ജി.വരദരാജന്‍ എന്നിവര്‍ പറഞ്ഞു.






























