തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്‍റെ വിയോഗത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല. വളരെയടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന നേതാവായിരുന്നു പിപി തങ്കച്ചനെന്നും താന്‍ കെപിസിസി പ്രസിഡന്‍റായിരുന്ന സമയത്ത് അദ്ദേഹം യുഡിഎഫ് കണ്‍വീനറായിരുന്നു ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു എന്ന് ചെന്നിത്തല പറഞ്ഞു. കൂടാതെ പക്വതയോടെയും പാകതയോടെയും പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്ന കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരുന്നു പിപി തങ്കച്ചന്‍.
ഇന്നലെ എറണാകുളം രാജഗിരി ആശുപത്രിയില്‍ പോയി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി സാഹചര്യങ്ങൾ മെച്ചപ്പെടും എന്ന് കരുതിയിരുന്നു. എന്നാല്‍ ഇത്ര പെട്ടന്നുള്ള മരണം പ്രതീക്ഷിച്ചില്ല. മികച്ച സേവനമാണ് സമൂഹത്തിന് വേണ്ടി അദ്ദേഹം നടത്തിയത്. വ്യക്തിപരമായി എന്നോട് വളരെ സ്നേഹത്തിലാണ് അദ്ദേഹം പെരുമാറിയിരുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടമാണ് പിപി തങ്കച്ചന്‍റെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞ ചെന്നിത്തല അദ്ദേഹത്തിന്‍റെ ഓര്‍മ്മകൾക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.






























