ചെന്നൈ : തമിഴ്നാട്ടിലെ ആഗോള നിക്ഷേപസംഗമത്തിന്‍റെ രണ്ടാം ദിനവും നിക്ഷേപ പ്രഖ്യാപനങ്ങൾ. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ വിവിധ കമ്പനികളുമായി കരാറിലൊപ്പിട്ടു. നിക്ഷേപ സംഗമത്തിന്‍റെ സമാപന ചടങ്ങില്‍ ആകെ ലഭിച്ച നിക്ഷേപങ്ങള്‍ പ്രഖ്യാപിക്കുമെന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു. നിക്ഷേപ സംഗമത്തിന്‍റെ രണ്ടാദിനമായ ഇന്ന് തമിഴ്നാട്ടില്‍ 31,000 കോടി രൂപയുടെ നിക്ഷേപം സിംഗപ്പൂർ സർക്കാർ പ്രഖ്യാപിച്ചു. 1250 കോടി രൂപ ചിലവിൽ റാണിപ്പെട്ടിൽ യൂണിറ്റ് തുടങ്ങുമെന്നാണ് തായ്വാനീസ് പാദരക്ഷ നിർമാതക്കളായ ഹോങ് ഫുവിന്റെ വാഗ്ദാനം. ടൈറ്റൻ എഞ്ചിനീയറിംഗ് 430 കോടിയുടെ നിക്ഷേപത്തിനുള്ള ധാരണപത്രം ഒപ്പിടും. ഇന്ന് വൈകിട്ട് നാലരയ്ക്ക് തുടങ്ങുന്ന സമാപന ചടങ്ങിൽ ആകെ ധാരണപാത്രങ്ങൾ എത്ര എന്നതടക്കം പ്രഖ്യാപിക്കും. ലക്ഷ്യമിട്ട 5 ലക്ഷം കോടി രൂപയിലധികം തുകയ്ക്കുള്ള ധാരണാപത്രം ആദ്യ ദിവസം ഒപ്പിട്ടതായി തമിഴ്നാട് സർക്കാർ അവകാശപ്പെട്ടിരുന്നു. ഇന്ന് കൂടുതല്‍ പ്രമുഖ കമ്പനികള്‍ ധാരണാപത്രത്തില്‍ ഒപ്പിടും.
തൂത്തുക്കൂടി, തിരുനെൽവേലി എന്നീ ജില്ലകളിൽ 10000 കോടിയുടെ നിക്ഷേപവും 6000 പേർക്ക് ജോലിയും ആണ് ജെ.എസ്.ഡബ്ല്യു എനർജിയുമായുള്ള ധാരണാപാത്രത്തിലെ സവിശേഷത. വിയറ്റ്നാം കമ്പനിയായ വിൻഫാസ്റ്റിന് പിന്നാലെ കാഞ്ചീപുരത്ത് 6180 കോടിയുടെ ഇലക്ട്രിക് കാർ -ബാറ്ററി യൂണിറ്റ് തുടങ്ങുമെന്ന് ഹ്യുണ്ടായ് അറിയിച്ചു. ആപ്പിൾ കരാർ കമ്പനി പെഗാട്രോൺ ചെങ്കപ്പെട്ടിൽ 1000 കോടി മുടക്കി നിർമിക്കുന്ന പുതിയ പ്ലാന്റിലൂടെ ലക്ഷ്യമിടുന്നത് 8000 തൊഴിലാവസരങ്ങളാണ്. റിലേയൻസ് എനർജി, ടി വി എസ്, ഗോദ്‌റെജ് തുടങ്ങിയവരും സംസ്ഥാനത്ത് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 5 ലക്ഷം കോടിയുടെ ധാരണപത്രം എന്ന സർക്കാർ ലക്ഷ്യം ആദ്യ ദിനം തന്നെ സാധ്യമായി എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.