ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം പിൻവലിക്കാൻ അമേരിക്ക വിസമ്മതിച്ചതോടെ, മേഖലയിൽ ഇറാൻ അമേരിക്കൻ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടങ്ങിയതായി റിപ്പോർട്ട്. അമേരിക്കൻ-ഇസ്രയേൽ ബന്ധമുള്ള എംഎസ്സി ഫ്രാൻസിസ്ക, എപാമിനോഡസ് എന്നീ രണ്ട് കപ്പലുകൾ തങ്ങളുടെ സായുധ സേനയായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) പിടിച്ചെടുത്തതായി ഇറാൻ അറിയിച്ചു. ഒമാൻ, ഇറാൻ തീരങ്ങളോട് ചേർന്നായിരുന്നു ആക്രമണം. നിയന്ത്രണങ്ങൾ ലംഘിച്ച് സഞ്ചരിക്കാൻ ശ്രമിച്ചതിനാലാണ് കപ്പലുകൾ പിടിച്ചെടുത്തതെന്നാണ് ഇറാന്റെ വിശദീകരണം. അമേരിക്ക ഏർപ്പെടുത്തിയ കടുത്ത നാവിക ഉപരോധത്തെ തങ്ങൾ വിജയകരമായി പ്രതിരോധിക്കുന്നുണ്ടെന്നും ഇറാൻ അവകാശപ്പെട്ടു. ഉപരോധം നിലനിൽക്കെ തന്നെ 34 ടാങ്കറുകൾ അമേരിക്കയുടെ കണ്ണുവെട്ടിച്ച് ഹോർമുസ് കടലിടുക്ക് കടന്നുപോയതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാൻ്റെ മധ്യസ്ഥതയിലുള്ള ചർച്ചകളിൽ നിന്ന് തങ്ങൾ വിട്ടുനിന്നിട്ടും അമേരിക്ക ഏകപക്ഷീയമായി വെടിനിർത്തൽ നീട്ടിയത് ഇറാന്റെ നയതന്ത്ര വിജയമാണെന്നും സൈനിക വൃത്തങ്ങൾ അവകാശപ്പെടുന്നു. വെടിനിർത്തൽ നീട്ടുന്നതായി ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചെങ്കിലും പുതിയ തീയതികൾ നിശ്ചയിക്കാത്തത് മേഖലയിൽ അനിശ്ചിതത്വം വർദ്ധിപ്പിച്ചിട്ടുണ്ട്.കടലിലെ സംഘർഷം രൂക്ഷമായതോടെ ഗൺബോട്ടുകളിലെത്തിയ ഇറാൻ സൈന്യം ചരക്ക് കപ്പലുകൾക്ക് നേരെ വെടിയുതിർത്തതായി ബ്രിട്ടന്‍ മാരിടൈം ഏജൻസി സ്ഥിരീകരിച്ചു. കപ്പലുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. സമുദ്രഗതാഗതം കൂടുതൽ അപകടത്തിലായ സാഹചര്യത്തിൽ, പിടിച്ചെടുത്ത കപ്പലുകൾ വിട്ടുനൽകാൻ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ സമാധാന ചർച്ചകളിൽ പങ്കെടുക്കണോ എന്ന കാര്യത്തിൽ ഇറാന്റെ പരമോന്നത നേതാവ് എടുക്കുന്ന തീരുമാനമാകും നിർണ്ണായകമാവുക.






























