ന്യൂഡൽഹി: 25 മരണത്തിന് ഇടയാക്കിയ ഗോവ നിശാക്ലബിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് മുങ്ങിയ ക്ലബ് ഉടമകൾ തായ്ലാൻഡിൽ അറസ്റ്റിൽ. സഹോദരന്മാരായ സൗരഭ് ലൂത്രയും ഗൗരവ് ലൂത്രയുമാണ് പിടിയിലായത്. തീപ്പിടിത്തമുണ്ടായി മണിക്കൂറുകൾക്ക് ശേഷം ഡൽഹിയിൽനിന്ന് വിമാനത്തിൽ ഇവർ രാജ്യം വിട്ടിരുന്നു. പിന്നീട് ഇവർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും ഇൻ്റർപോൾ ബ്ലൂ നോട്ടീസും പുറപ്പെടുവിച്ചു. ഇവരെ കസ്റ്റഡിയിലെടുത്ത് വിചാരണക്കായി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഗോവ പോലീസ് സംഘം തായ്‌ലാൻഡിലേക്ക് പോകുമെന്ന് സൂചനയുണ്ട്. ക്ലബിന്റെ സഹ ഉടമയായ അജയ് ഗുപ്തയെ ചൊവ്വാഴ്ച ഡൽഹിയിൽ അറസ്റ്റ് ചെയ്തിരുന്നു.
റോമിയോ ലെയ്നിലെ ബിർച്ച് ക്ലബിൽ ശനിയാഴ്ചയാണ് 25 പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത് എന്നാണ് കരുതുന്നത്. ഗോവ പോലീസിൻ്റെ എഫ്.ഐ.ആർ അനുസരിച്ച് ബിർച്ച് ക്ലബിൽ അടിസ്ഥാന അഗ്നിസുരക്ഷാ സംവിധാനങ്ങളായ എക്സ്റ്റിങ്ഗ്യൂഷറുകൾ, അലാറങ്ങൾ, ഫയർ ഓഡിറ്റ് എന്നിവയുടെ രേഖകൾ ഉണ്ടായിരുന്നില്ല. കൂടാതെ, ക്ലബിലെ ഉടമകൾ, മാനേജർ, പങ്കാളികൾ, ഇവൻ്റ് ഓർഗനൈസർ, മുതിർന്ന ജീവനക്കാർ എന്നിവർ ദുരന്തത്തിനിടയാക്കിയേക്കാവുന്ന അപകടങ്ങളെക്കുറിച്ച് അറിയാമായിരുന്നിട്ടും യാതൊരുവിധ മുൻകരുതലുകളും സ്വീകരിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു
ഡിസംബർ 7 ന് പുലർച്ചെ 1.17 ന് സൗരഭും ഗൗരവും തായ്‌ലാൻഡിലേക്ക് വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതായി പോലീസ് പിന്നീട് കണ്ടെത്തുകയായിരുന്നു. സർവീസുകൾ താറുമാറായ ഇൻഡിഗോയുടെ വിമാനത്തിൽ ഇവർ കടന്നത് പോലീസിൽ സംശയം ജനിപ്പിക്കുകയായിരുന്നു. ക്ലബിൽ അഗ്നിശമന സേനയും പോലീസും തീ അണയ്ക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും ശ്രമിക്കുന്ന സമയത്തായിരുന്നു ഇവരുടെ യാത്ര. അറസ്റ്റ് ഭയന്ന് ഇവർ ഇന്ത്യയിലേക്ക് മടങ്ങാൻ വിസമ്മതിക്കുകയും മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കുകയും ചെയ്തിരുന്നു. ക്ലബിലെ ദൈനംദിന കാര്യങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്നും അധികാരികളുടെ പ്രതികാര നടപടികൾക്ക് ഇരയായെന്നും അവർ കോടതിയെ അറിയിച്ചു. തായ്‌ലാൻഡിലേക്കുള്ള അവരുടെ യാത്ര രക്ഷപ്പെടലല്ലെന്നും നേരത്തെ ആസൂത്രണം ചെയ്തിരുന്ന ബിസിനസ് മീറ്റിങ് ആയിരുന്നു എന്നും അവർ അവകാശപ്പെടുകയും ചെയ്തിരുന്നു.





























