കൊച്ചി : വടക്കേക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസറെ രണ്ടു ദിവസമായി കാണാനില്ല. മുനമ്പം കുഴുപ്പിള്ളി തുണ്ടിപ്പുറം സ്വദേശിയായ അൻജിത്തിനെ (41)യാണ് ശനിയാഴ്ച മുതൽ കാണാതായത്. കുടുംബ വഴക്കിനെ തുടർന്ന് വീടുവിട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സംഭവത്തിൽ മുനമ്പം പോലീസ് അന്വേഷണം തുടങ്ങി. ശനിയാഴ്ച രാവിലെ 9 മണിയോടെ വീട്ടിൽ നിന്നിറങ്ങിയതാണ് അൻജിത്. ഇതിനുശേഷം കുടുംബവുമായി ബന്ധപ്പെടുകയോ തിരിച്ചെത്തുകയോ ചെയ്തിട്ടില്ലെന്ന് കാട്ടി ഭാര്യ ഗ്രീഷ്മ പരാതി നൽകുകയായിരുന്നു.
മുമ്പും കുടുംബവഴക്കുകൾ ഉണ്ടാകുമ്പോൾ അൻജിത് കുറച്ചു സമയത്തേക്ക് മാറിനിൽക്കാറുണ്ടായിരുന്നുവെന്നും എന്നാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാറില്ലായിരുന്നുവെന്നും പോലീസ് പറയുന്നു. ഇത്തവണ പക്ഷേ, ഫോണിലും ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് വീട്ടുകാർ പരാതി നൽകിയത്. അൻജിത്ത് കൊടുങ്ങല്ലൂർ ഭാഗത്തേക്കാണ് ആദ്യം പോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അൻജിത് സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറെ കണ്ടെത്തി പോലീസ് വിവരങ്ങൾ ശേഖരിച്ചു. യാത്രക്കിടയിൽ ഒരാളുടെ ഫോൺ വാങ്ങി സഹോദരനേയും സുഹൃത്തുക്കളെയും വിളിച്ച് താൻ സുരക്ഷിതനാണെന്ന് അൻജിത്ത് അറിയിച്ചതായി പോലീസ് പറഞ്ഞു. ഇന്നലെ ഉച്ചയോടെ ബന്ധുക്കളെ വിളിച്ച് താൻ തിങ്കളാഴ്ച തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഇന്നു രാവിലെ മുതൽ പോലീസ് അൻജിത്തിനെ കണ്ടെത്താനുള്ള അന്വേഷണം പുനരാരംഭിച്ചിട്ടുണ്ട്.





























