സമൽഖ: രാജ്യത്ത് ജനസംഖ്യാ അസന്തുലിതാവസ്ഥ വർധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തി ആർഎസ്എസിന്റെ സമാന്തര വനിതാ സംഘടനയായ രാഷ്ട്ര സേവികാ സമിതി. എല്ലാ വിഭാഗങ്ങൾക്കും ബാധകമാകുന്ന രീതിയിൽ ഏകീകൃത ജനസംഖ്യാ നയവും രാജ്യത്തുടനീളം ഏകീകൃത സിവിൽ കോഡും നടപ്പിലാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സംഘടന ആവശ്യപ്പെട്ടു. ഹരിയാനയിലെ സമാൽഖയിൽ ചേർന്ന അഖില ഭാരതീയ കാര്യകാരിണിയുടെയും പ്രതിനിധി മണ്ഡലിന്‍റെയും ത്രിദിന യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയത്.
1951-ൽ 84.68 ശതമാനമായിരുന്ന ഹിന്ദു ജനസംഖ്യാ വിഹിതം 2015 ആയപ്പോഴേക്കും 78 ശതമാനമായി കുറഞ്ഞുവെന്നും, എന്നാൽ ഇതേ കാലയളവിൽ മുസ്‍ലിം ജനസംഖ്യ 10 ശതമാനത്തിൽ താഴെയായിരുന്നത് 14 ശതമാനമായി ഉയർന്നുവെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ നിലവിലെ ജനസംഖ്യാ നയം പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് സമിതി വ്യക്തമാക്കി. ജനസംഖ്യ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും രാജ്യത്തെ കൂടുതൽ മികച്ച ഭാവിയിലേക്ക് നയിക്കാനും ഏകീകൃത സിവിൽ കോഡിന് സാധിക്കുമെന്നും പ്രമേയം വ്യക്തമാക്കുന്നു.
ജനസംഖ്യാ അസന്തുലിതാവസ്ഥ പ്രാദേശിക സംസ്‌കാരത്തെയും ആചാരങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. റോഹിംഗ്യകളുടെയും ബംഗ്ലാദേശികളുടെയും അനധികൃത കുടിയേറ്റം, മതപരിവർത്തനം, ലൗ ജിഹാദ് എന്നിവയും ഈ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നുണ്ടെന്ന് സമീതി ആരോപിച്ചു. ഇത് പ്രാദേശിക പൗരന്മാരുടെ തൊഴിൽ, ഭൂമി, പ്രകൃതിവിഭവങ്ങൾ എന്നിവയെ ബാധിക്കുകയും രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും ചെയ്യുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.






























