ഗോവ : ഗോവയിൽ ഇരുപത്തിരണ്ടുകാരനായ കോളേജ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഗോവ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതേത്തുടർന്ന് ഗോവ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, നോർത്ത് ഗോവ സൂപ്രണ്ട് ഓഫ് പോലീസ് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എന്നിവർക്ക് കമ്മീഷൻ നോട്ടീസ് അയച്ചു. ജൂൺ 17-ന് കമ്മീഷന് മുന്നിൽ ഹാജരാകാനും റിപ്പോർട്ട് സമർപ്പിക്കാനും ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. റോഡരികിൽ മാലിന്യം തള്ളി എന്നാരോപിച്ച് സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് ജൂൺ 4-നാണ് നോർത്ത് ഗോവയിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് ബിരുദ വിദ്യാർത്ഥിയായ യുവാവിനെ വിളിച്ചുവരുത്തിയത്. ഒരു സബ് ഇൻസ്പെക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു യുവാവിനെതിരെ പോലീസ് കേസെടുത്തത്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയെന്നും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുമുണ്ടാക്കി എന്നുമായിരുന്നു പരാതി.
പോലീസ് സ്റ്റേഷനിൽ ഏകദേശം 7 മണിക്കൂറോളം ചെലവഴിച്ച ശേഷം വ്യാഴാഴ്ച രാത്രിയാണ് യുവാവ് വീട്ടിലെത്തിയത്. വീഡിയോ വൈറലായതിനെ തുടർന്ന് ഫോണിൽ വന്ന അധിക്ഷേപ സന്ദേശങ്ങൾ കാരണം യുവാവ് കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് കുടുംബം പറയുന്നു. അന്ന് അർദ്ധരാത്രിയോടെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. എയർഗൺ ഉപയോഗിച്ച് വെടിവെച്ചാണ് യുവാവ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. തലയ്ക്കേറ്റ വെടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. ഇതിനുപുറമേ യുവാവിന്‍റെ കണ്ണിൽ ഗുരുതരമായ മറ്റൊരു പരിക്ക് കൂടിയുണ്ടായിരുന്നു. ഈ പരിക്ക് മരണത്തിന് 24 മണിക്കൂർ മുൻപ് ഉണ്ടായതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പോലീസ് സ്റ്റേഷനിൽ തടങ്കലിൽ വെച്ചിരുന്ന സമയത്ത് യുവാവിന് നേരെ ക്രൂരമായ മർദ്ദനമുണ്ടായതാകാം കണ്ണിലെ പരിക്കിന് കാരണമെന്ന് പ്രാദേശിക പത്ര റിപ്പോർട്ടുകളെ ഉദ്ധരിച്ച് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഒരു പ്രതിയോട് പോലീസ് സ്റ്റേഷനിൽ വെച്ച് മാനുഷികമായി പെരുമാറേണ്ടതുണ്ടെന്നും ഈ സംഭവം ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച വ്യക്തിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നും പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ജൂൺ 6-ന് യുവാവിന്റെ കുടുംബം നോർത്ത് ഗോവ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഉത്തരവിട്ടിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ബന്ധപ്പെട്ട പോലീസുകാരുടെ മൊഴി രേഖപ്പെടുത്തുകയും സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.





























