അടൂര്‍ : പാതിവഴിയിൽ നിർമാണം നിലച്ച അടൂര്‍ ഏനാത്ത് ലൈഫ് ഫ്ലാറ്റ് സമുച്ചയം പൂർത്തീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അഞ്ചര വര്‍ഷം മുന്‍പ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് 54 കുടുംബങ്ങള്‍ക്കായി ഫ്ലാറ്റ് നിര്‍മാണം തുടങ്ങിയത്. 7.27 കോടി ചെലവില്‍ രണ്ട് ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാനായിരുന്നു പദ്ധതി. ഒന്നിന്റെ നിർമ്മാണം പാതിവഴിയിൽ മുടങ്ങി. രണ്ടാമത്തേത് അടിത്തറയില്‍ ഒതുങ്ങി. ആറ് മാസത്തിനകം പണിതീര്‍ക്കുമെന്ന് പറഞ്ഞ് തുടങ്ങിയ കെട്ടിടമാണിത്. നിര്‍മ്മിച്ചതത്രയും നശിക്കുന്നുവെന്ന് മാത്രമല്ല, കാടുകയറി സാമൂഹ്യവിരുദ്ധരും ക്ഷുദ്രജീവികളും താവളമാക്കിയതോടെ നാട്ടുകാര്‍ക്കും ഉപദ്രവമായി.
ഭവനരഹിതരായ 54 കുടുംബങ്ങള്‍ക്കായി ഏഴംകുളം പഞ്ചായത്താണ് പദ്ധതിക്കായി 92 സെന്റ് സ്ഥലം വിട്ട് നല്‍കിയത്. ലൈറ്റ് വെയ്റ്റ് സ്റ്റീല്‍ ഉപയോഗിച്ചായിരുന്നു നിര്‍മാണം. വിലവര്‍ധനവ് വന്നതോടെ കരാര്‍ തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടാണ് കരാര്‍ കമ്പനി പിന്‍മാറിയത്. ആരും തിരിഞ്ഞു നോക്കാതായതോടെ പണിഞ്ഞതില്‍ തുരുമ്പുകയറി നശിച്ചുതുടങ്ങി. ഭവനരഹിതായ കുടുംബങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന് സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.





























