പത്തനംതിട്ട: പോലീസ് കാവലിലിരുന്ന കഞ്ചാവ് കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന സംഭവത്തിൽ പേരൂര്‍ക്കട മുന്‍ പ്രബോഷനറി എസ്.ഐയും ഇപ്പോള്‍ കോഴിക്കോട് ക്രൈം ബ്രാഞ്ചിലെ സി.ഐയുമായ സിബി തോമസിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം നല്‍കി. ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് ലെനി തോമസ് കൂറാക്കറെയുടെ മുന്‍പിലാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.
പത്തനംതിട്ട കോഴഞ്ചേരി കുഴിവേലില്‍ പൂവണ്ണം മൂട്ടില്‍ സ്വദേശിയാണ് സിബി തോമസ്. 2005 ജനുവരി 25 നാണ് കേസിനാസ്പദമായ സംഭവം. കഞ്ചാവ് വില്‍പ്പന കേസിലെ പ്രതിയായ പേരൂര്‍ക്കട സ്വദേശി രാമസ്വാമിയുടെ വീട് ബി. ജെ. പി പ്രാദേശിക നേതാക്കളുടെ ആഭിമുഖ്യത്തില്‍ ആക്രമിക്കപ്പെട്ടു. ആക്രമണത്തില്‍ രാമസ്വാമി, ഭാര്യ ഉഷ, മകന്‍ ശ്രീജിത് എന്നിവര്‍ക്ക് പരിക്കേറ്റു.
സംഭവ സ്ഥലത്ത് എത്തിയ പേരൂര്‍ക്കട പോലീസ് അന്നത്തെ പേരൂര്‍ക്കട പ്രബോഷനറി എസ്.ഐ ആയിരുന്ന സിബി തോമസിനെ അടക്കം പോലീസ് സംഘത്തെ വീടിന് കാവല്‍ ഏല്‍പ്പിച്ച ശേഷം രാമസ്വാമിയെയും കുടുംബത്തെയും ആശുപത്രിയിലേയ്ക്ക് മാറ്റി. അടുത്ത ദിവസം ആശുപത്രിയിലുളള ഉഷയ്ക്ക് മാറാനുളള വസ്ത്രം എടുക്കാന്‍ വന്ന ഉഷയുടെ അമ്മ പോലീസ് കാവല്‍ ഉണ്ടായിരുന്ന വീട്ടിലെ അലമാരികള്‍ കുത്തി തുറന്ന് വസ്ത്രങ്ങളടക്കം പുറത്തേയ്ക്ക് വലിച്ച് വാരി ഇട്ടിരിക്കുന്നത് കണ്ടു. വിവരം അറിഞ്ഞ ഉഷ ഡി.ജി.പിയ്ക്കും മുഖ്യമന്ത്രിയക്കും പരാതി നല്‍കി. പരാതിയില്‍ കണ്ടാലറിയാവുന്ന ബി. ജെ. പി പ്രാദേശിക നേതാക്കളെ പ്രതിയാക്കി പേൂര്‍ക്കട പോലീസ് കേസ് എടുത്തു.
പോലീസ് കാവലില്‍ ആയ ശേഷമാണ് വീട്ടിലെ അലമാര കുത്തി തുറന്ന് 70,000 രൂപയും 56 പവന്‍ സ്വര്‍ണ്ണവും കവര്‍ച്ച ചെയ്യപ്പെട്ടതെന്ന് കാണിച്ച് ഉഷ കോടതിയെ സമീപിച്ചു. കോടതി നിര്‍ദ്ദേശ പ്രകാരം കേസ് കന്റോണ്‍ മെന്റ് പോലീസിന് കൈമാറിയെങ്കിലും പോലീസ് പ്രതികളെ പിടികൂടിയില്ല. ഇതിനെതിരെ ഉഷ വീണ്ടും മുഖ്യമന്ത്രിയെ സമീപിച്ചു. കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈാറി.
ക്രൈംബ്രാഞ്ച് ഡി. വൈ. എസ് പി കെ. ആര്‍. ബിജു കോടതിയില്‍ നല്‍കിയ ഇടക്കാല റിപ്പോര്‍ട്ടില്‍ സ്വര്‍ണ്ണവും പണവും പോലീസ് പ്രതിയുടെ വീട്ടില്‍ നിന്ന് എടുത്തതായി സമ്മതിച്ചു. ഇവ സിബി തോമസ് അന്നത്തെ പേരൂര്‍ക്കട എസ്.ഐയും ഇപ്പോള്‍ ആലപ്പുഴ പുളിങ്കുന്ന് സി.ഐയും കൊല്ലം വെളളിനല്ലൂര്‍ സ്വദേശിയുമായ എ. നസീറിനെ കാണിച്ചു.
നസീര്‍ അന്നത്തെ സി. ഐയും ഇപ്പോള്‍ ഡി.വൈ.എസ്.പിയായി വിരമിച്ച നാലാഞ്ചിറ ചെഞ്ചേരി വൈഷ്ണവ ഭവനില്‍ ഡി .അശോകനെ ഇക്കാര്യം അറിയിച്ചപ്പോള്‍ സൂക്ഷിയക്കാന്‍ അശോകന്‍ നിര്‍ദ്ദേശിച്ചു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സ്വര്‍ണ്ണവും പണവും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ആരെയും പ്രതിയാക്കാന്‍ കഴിയില്ലെന്നും കേസ് അവസാനിപ്പിയ്ക്കാന്‍ അനുവദിയക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. കോടതി ഈ റിപ്പോര്‍ട്ട് തളളി.
ഇതിനിടെ ഉഷ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചു വരുത്തി ശാസിച്ച ശേഷമാണ് സിബി തോമസിനെ മാത്രം പ്രതിയാക്കി ഇപ്പോള്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം നല്‍കിയിട്ടുളളത്. പുതിയ കുറ്റപത്രത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണ്ണത്തെ കുറിച്ച് യാതൊരു പരാമര്‍ശവും ഇല്ല. സംഭവ സ്ഥലത്ത് നിന്ന് കിട്ടിയ 32,150 രൂപ പ്രതിയായ സിബി തോമസ് തെറ്റായ രീതിയില്‍ ദുരുപയോഗം ചെയ്തതായി വരുന്ന ജാമ്യം ലഭിയക്കുന്നതും പരാമാവധി രണ്ട് വര്‍ഷം വരെ മാത്രം ശിക്ഷ ലഭിയക്കാവുന്ന തുലോം ചെറിയ കുറ്റമാണ് ചുമത്തിയിട്ടുളളത്.
സിബി തോമസ് മാത്രമല്ല പ്രതിയെന്നും എ. നസീറിനെയും ഡി. അശോകനെയും അടക്കമുളളവരെ പ്രതിയാക്കണമെന്നും കേസ് സി. ബി. ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉഷ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഉഷയ്ക്ക് വേണ്ടി വളളക്കടവ്. ജി. മുരളീധരന്‍ ജിതിന്‍.എസ്, ഗോകുല്‍. എ.എസ് എന്നിവര്‍ കോടതിയില്‍ ഹാജരായി.
































