കൊച്ചി : സ്വർണകടത്ത് കേസിലെ പ്രതികളെ ഫോണിൽ വിളിച്ചത് ഔദ്യോഗിക ആവശ്യത്തിനെന്ന് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍റെ മൊഴി. ഫോൺ വിളിച്ചതിലേറെയും ഷാർജ ഭരണാധികാരി എത്തിയപ്പോഴും കാർബൺ ഡോക്ടറുടെ ഉദ്ഘാടന സമയത്തുമായിരുന്നു. ഔദ്യോഗിക പരിപാടികളിൽ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് ഫോൺകോളുകളെന്നായിരുന്നു കെ അയ്യപ്പന്‍റെ വിശദീകരണം. കസ്റ്റംസ് ഇത് പരിശോധിക്കുന്നുണ്ട്. മൊഴി വിശദമായി പരിശോധിച്ച ശേഷം മാത്രം ആവശ്യമെങ്കിൽ അയ്യപ്പനെ വീണ്ടും വിളിക്കുമെന്നും നിലവിലെ വിശദീകരണം തൃപ്തികരമെന്നും കസ്റ്റംസ് അറിയിച്ചു.
സ്വർണ കടത്ത് കേസിലെ പ്രതികളായ സ്വപ്നയേയും സരിതിനേയും സ്പീക്കറുടെ അസിസ്റ്റന്റ് സെക്രട്ടറി അയ്യപ്പൻ 24 തവണ വിളിച്ചിരുന്നതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഇവരെ ഫോൺ വിളിച്ചത് സ്പീക്കർ പങ്കെടുത്ത പരിപാടികൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനു വേണ്ടി എന്ന് അയ്യപ്പൻ മൊഴി നൽകി.
ഷാർജ ഭരണാധികാരി എത്തിയപ്പോഴും, സന്ദീപിനെ സ്ഥാപനമായ കാർബൺ ഡോക്ടറുടെ ഉദ്ഘാടന സമയത്തും ആയിരുന്നു ഫോൺ വിളിച്ചത്. അയ്യപ്പൻ എതിരായ കോൺസുലേറ്റിലെ ഡ്രൈവർമാരുടെ മൊഴിയിൽ കഴമ്പില്ലെന്നും കസ്റ്റംസ് പറയുന്നു. അതേസമയം, ഡോളർ കടത്ത് കേസിൽ സ്പീക്കർ ചോദ്യം ചെയ്യുന്നതിനു മുന്നോടിയായി കസ്റ്റംസ് നിയമ ഉപദേശം തേടി.