കൊച്ചി : സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പത്തര മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കര്‍ എന്‍ഐഎ ഓഫിസില്‍ നിന്നു മടങ്ങി. ആവശ്യം വന്നാല്‍ ഇനിയും ശിവശങ്കറിനെ വിളിപ്പിക്കുമെന്ന് എന്‍ഐഎ അറിയിച്ചു. സെക്രട്ടറിയേറ്റിലേതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ വിലയിരുത്തിയ ശേഷമാകും തീരുമാനം. കെ.ടി. റമീസിന്റെ മൊഴിയും നിര്‍ണായകമാകും.
കൊച്ചി പനമ്പള്ളി നഗറില്‍ എന്‍ഐഎ ഓഫിസിന് സമീപമുള്ള ഹോട്ടലില്‍നിന്ന് രാവിലെ 10 മണിയോടെയാണ് ശിവശങ്കര്‍ എന്‍ഐഎ ഓഫിസിലെത്തിയത്. തിങ്കളാഴ്ച ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കറിനോട് കൊച്ചിയില്‍ തുടരാന്‍ അന്വേഷണസംഘം നിര്‍ദേശിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ 10 മണിക്കാരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 8 വരെ നീണ്ടിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള സെഷനില്‍ എന്‍ഐഎ അന്വേഷണത്തിനു സഹായകമായ നിര്‍ണായക വിവരങ്ങള്‍ ശിവശങ്കര്‍ വെളിപ്പെടുത്തിയതായാണ് സൂചന. സ്വര്‍ണക്കടത്തു കേസിലെ പ്രതികളില്‍ ചിലരുമായുണ്ടായ സൗഹൃദം വ്യക്തിപരമായ വീഴ്ചയാണെന്ന് ശിവശങ്കര്‍ അന്വേഷണ സംഘത്തോടു തുറന്നു സമ്മതിച്ചു. എന്നാല്‍ പ്രതികളുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ശിവശങ്കറിനു പങ്കാളിത്തമുള്ളതിന്റെ തെളിവുകള്‍ എന്‍ഐഎക്കു ലഭിച്ചിട്ടില്ല. ശിവശങ്കറിന്റെ കാര്യത്തില്‍ ഇന്ന് അന്വേഷണസംഘം സ്വീകരിക്കുന്ന നടപടികള്‍ ഏറെ നിര്‍ണായകമാണ്. തിങ്കളാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകും മുന്‍പ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെന്ന നിര്‍ദേശം ശിവശങ്കര്‍ നിരസിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യല്‍ പുരോഗമിച്ചതോടെ അദ്ദേഹം നിയമസഹായം ആവശ്യപ്പെട്ടു. ആദ്യഘട്ടം ചോദ്യം ചെയ്യലിനു ശേഷം അഭിഭാഷകനെ കാണാന്‍ സമയം നല്‍കാമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.






























