തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ഐടി വകുപ്പ് സെക്രട്ടറിയുമായ ശിവശങ്കറിന് ഗൂഢാലോചനയിൽ പങ്കില്ലെന്ന് പ്രതി സരിത്തിന്റെ മൊഴി. കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ ശിവശങ്കറിന്റെ ഫ്ലാറ്റിലാണ് ഗുഢാലോചന നടത്തിയതെന്ന് സരിത് സ്ഥിരീകരിച്ചു. പല കടത്തലിന്റെയും ഗൂഢാലോചന നടന്നത് ഈ ഫ്ലാറ്റിൽ വെച്ചാണെന്ന് സരിത് വ്യക്തമാക്കി. സ്വപ്ന വഴിയാണ് ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ നടപടി തുടങ്ങി. കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരം ഉടൻ നോട്ടീസ് നൽകും. കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യുക. സ്വർണ്ണക്കടത്ത് റാക്കറ്റിലെ മുകൾ തട്ടിലെ കണ്ണികളെ വെളിപ്പെടുത്തി റമീസും മൊഴി നൽകി. ഇവരുടെ വിശദാംശങ്ങൾ കസ്റ്റംസിന് നൽകി.
അതേസമയം ദീർഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന വിവിധ സ്വർണ്ണക്കള്ളക്കടത്ത് കേസുകളിലെ പ്രതി ജലാൽ നാടകീയമായി കീഴടങ്ങി. കൊച്ചി കസ്റ്റംസ് ഓഫീസിലാണ് ജലാൽ കീഴടങ്ങിയത്. നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. കേസിൽ ജലാലടക്കം മൂന്ന് പേർ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. മൂന്ന് പേരെയും ചോദ്യം ചെയ്യുകയാണ്. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി 60 കോടിയിലേറെ രൂപയുടെ സ്വർണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് ജലാലിനെ കസ്റ്റംസ് തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. വളരെ നാടകീയമായാണ് പ്രതി കസ്റ്റംസ് ഓഫീസിലെത്തി കീഴടങ്ങിയത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ സ്വദേശിയാണ്. നെടുമ്പാശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിലും തിരുവനന്തപുരത്ത് എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരൻ പ്രതിയായ കേസിലെയും മുഖ്യ കണ്ണി ജലാലാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.