മംഗളൂരു : മഹാരാഷ്ട്രയിൽ നിന്ന് പയ്യന്നൂരിലേക്ക് വരികയായിരുന്ന സ്വർണവ്യാപാരിയെയും കുടുംബത്തെയും ദേശീയപാതയിൽ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി 180 ഗ്രാം സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർന്ന കേസിൽ മൂന്നുപേരെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പാതിരിയാട് സ്വദേശി ആർ.കെ. നിമിൽ (37), കുടക് ഹക്കാത്തൂർ സ്വദേശി ഇർഷാദ് (40), മടിക്കേരി സ്വദേശി മുസ്തഫ (49) എന്നിവരാണ് പിടിയിലായത്. കേസിൽ ആകെ 16 പ്രതികളാണുള്ളതെന്നും ബാക്കി 13 പേർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പനമ്പൂർ പൊലീസ് ഇൻസ്പെക്ടർ സലീം അബ്ബാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ ചാലയിൽ നിന്നാണ് നിമിലിനെ കഴിഞ്ഞ ദിവസം പിടികൂടിയത്.
സബ് ഇൻസ്പെക്ടർ ജ്ഞാനശേഖറിന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘം കുടകിലെ പൊന്നംപേട്ടിൽ നിന്ന് ഇർഷാദിനെ കസ്റ്റഡിയിലെടുത്തു. പ്രതികൾക്ക് വാഹനം സൗകര്യപ്പെടുത്തി നൽകിയതിനാണ് മുസ്തഫയെ അറസ്റ്റ് ചെയ്തത്. ജൂൺ 29-ന് പുലർച്ചെ 2.45 ന് ദേശീയപാത 66 ൽ സൂറത്കലിനും ബൈക്കമ്പാടിക്കും ഇടയിലായിരുന്നു കവർച്ച നടന്നത്. പയ്യന്നൂരിൽ സ്വർണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി വികാസ് സുബ്ബറാവു ധനാവാഡെ (44), ഭാര്യ, മകൻ എന്നിവർ സഞ്ചരിച്ചിരുന്ന കാർ മൂന്ന് വാഹനങ്ങളിലായെത്തിയ സംഘം ബൈക്കമ്പാടിയിൽ വച്ച് തടയുകയായിരുന്നു. വികാസിനെ കാറിൽ നിന്ന് വലിച്ച് പുറത്തിറക്കി മർദിച്ച ശേഷം ഭാര്യയും മകനും ഉള്ളിലിരിക്കെ പ്രതികൾ കാറുമായി കടന്നുകളഞ്ഞു.
പിന്നീട് ഇവരെ കൂളൂരിൽ ഇറക്കിവിട്ട സംഘം കാറും കാറിലുണ്ടായിരുന്ന 180 ഗ്രാം സ്വർണാഭരണങ്ങളും രണ്ടു മൊബൈൽ ഫോണുകളുമായി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വികാസ് പനമ്പൂർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ ജൂൺ 30ന് ബണ്ട്വാൾ പച്ചിനടുക്കയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി. കാറിന്റെ സീറ്റുകൾ കുത്തിക്കീറിയ നിലയിലായിരുന്നു. മുംബൈയിൽ നിന്ന് വികാസ് പയ്യന്നൂരിലേക്ക് വൻതോതിൽ സ്വർണം കൊണ്ടുവരുന്നുണ്ടെന്ന് പ്രതികൾക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുംബൈ മുതൽ പ്രതികൾ ഇവരെ പിന്തുടരുകയും സൂറത്കലിൽ വച്ച് കവർച്ച നടത്തുകയുമായിരുന്നു. പ്രതികൾ ഉപയോഗിച്ച നാല് കാറുകളിൽ ഒന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എസിപിമാരായ കെ. ശ്രീകാന്ത്, മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.






























