ഇടുക്കി: സാധനം വാങ്ങിയിട്ട് യുവാവ് നൽകിയ നോട്ടിൽ മഴ വെള്ളം വീണപ്പോൾ നിറംപോയി. കള്ളനോട്ടാണെന്ന് കരുതി നാട്ടുകാർ അയാളെയും കൂടെയുണ്ടായിരുന്ന ആളേയും തടഞ്ഞു വെച്ചു. പോലീസ് കൊണ്ടുപോയി പരിശോധിച്ചപ്പോൾ കള്ളനോട്ടല്ല. കുട്ടികൾ കളിക്കാൻ ഉപയോഗിക്കുന്ന പേപ്പർ നോട്ടായിരുന്നു അത്. പരസ്പരവിരുദ്ധമായി സംസാരിക്കുന്ന യുവാവിനെ പോലീസ് നിരീക്ഷിക്കുകയാണ്. ഇയാൾ 500 രൂപയുടെ നോട്ട് നൽകി ചെറിയ സാധനം വാങ്ങി പണം കൈക്കലാക്കാനാണ് ശ്രമിച്ചത്. വെള്ളത്തൂവൽ പോലീസ് അന്വേഷണം നടത്തുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നോടെ കുഞ്ചിത്തണ്ണി ടൗണിലാണ് സംഭവം.
ഒരാളുടെ ബൈക്കിൽ എത്തിയ ഇയാൾ 500 രൂപയുടെ നോട്ട് നൽകി 100 രൂപയുടെ സാധനം വാങ്ങി. മറ്റൊരു കടയിലും 500 രൂപയുടെ നോട്ട് നൽകി 110 രൂപയ്ക്ക് സാധനങ്ങൾ വാങ്ങി. മൂന്നാമത്തെ കടയിൽ നിന്നും പൈനാപ്പിൾ വാങ്ങി. 500-ന്റെ നോട്ട് നൽകിയപ്പോൾ ബാക്കി തിരിച്ചു കൊടുക്കാനില്ലാത്തതിനാൽ കടയുടമ അടുത്തുള്ള സ്ഥാപനത്തിൽനിന്ന് ചില്ലറ വാങ്ങാൻ പോയി.ഈ സമയം മഴവെള്ളം നോട്ടിൽ വീണപ്പോൾ നോട്ടിന്റെ നിറം മാറിയതാണ് സംശയത്തിന് ഇടയാക്കിയത്.





























