തിരുവനന്തപുരം : തലസ്ഥാനത്ത് ഗുണ്ടകളുടെ വിളയാട്ടം തുടരുന്നു. വട്ടിയൂർക്കാവിന് സമീപം കാച്ചാണി സ്കൂൾ ജങ്ഷനിൽ ശനിയാഴ്ച രാത്രി ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി. പരസ്പരം സ്ഫോടക വസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആക്രമണത്തിൽ രണ്ടുപേർക്ക് കുത്തേൽക്കുകയും ചെയ്തു. ബൈക്കിലെത്തിയ ഇരുസംഘങ്ങളും സ്കൂൾ ജങ്ഷനിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കുത്തേറ്റവരെ ഗുണ്ടാസംഘങ്ങൾ തന്നെ കൊണ്ടുപോയി.
അരുവിക്കര പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും അക്രമത്തിൽ ഏർപ്പട്ടവരെ തിരിച്ചറിയാനായിട്ടില്ല. തിരുവനന്തപുരം റൂറൽ എസ്.പി രാജേന്ദ്രപ്രസാദടക്കമുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലം സന്ദർശിച്ചു. ലഹരി ഉപയോഗിച്ച ശേഷമുള്ള ആക്രമണമാണ് നടന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ കുറച്ചുനാളുകളായി തിരുവനന്തപുരത്ത് തുടർച്ചയായി ഗുണ്ടാ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.