പത്തനംതിട്ട : സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ( കാപ്പ ) പ്രകാരം ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട് ഉത്തരവായിട്ടും വിലക്ക് ലംഘിച്ച് ജില്ലയിൽ കടന്ന ഗൂണ്ടയെ അറസ്റ്റ് ചെയ്തു. അടൂർ, ഏനാത്ത് പോലീസ് സ്റ്റേഷനുകളിൽ നരഹത്യാശ്രമം, മയക്കുമരുന്ന് പുകയില ഉത്പന്നങ്ങൾ കൈവശം വെയ്ക്കൽ, ദേഹോപദ്രവം ഏല്പിക്കൽ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരിങ്ങനാട് മുണ്ടപ്പള്ളി നെല്ലിമുകൾ മുകളുവിള വടക്കേതിൽ വീട്ടിൽ പദ്മനാഭന്റെ മകൻ നെല്ലിമുകൾ ജയൻ എന്നറിയപ്പെടുന്ന ജയകുമാറി(45) നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കാപ്പാ നിയമ പ്രകാരം പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ.നിശാന്തിനി ഐ.പി.എസ്സ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 6 മാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി കഴിഞ്ഞമാസം ഉത്തരവായിരുന്നു. തുർന്ന് രണ്ടു ദിവസം മുൻപ് ജില്ലയിൽ അതിക്രമിച്ച് കയറിയ ഇയാൾ പ്ലാക്കാട് സ്വദേശിനിയായ വൃദ്ധമാതാവിനെയും മാധ്യമപ്രവർത്തകനായ മകനെയും ഭീഷണിപ്പെടുത്തിയതായുള്ള പരാതി ലഭിച്ചതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐപിഎസിന്റെ നിർദേശപ്രകാരം അടൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ ഇന്നലെ നെല്ലിമുകൾ ജംഗ്‌ഷനിൽ നിന്നും പിടി കൂടുകയാണുണ്ടായത്.
ഇയാളെ പിടികൂടുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പോലീസിനെക്കണ്ട് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ അടൂർ ഡി.വൈ.എസ്.പി ആർ.ബിനു, പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.ടി.ഡി, സബ് ഇൻസ്‌പെക്ടർ വിപിൻ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ നിസാർ, സനൽ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാപ്പാ നിയമ പ്രകാരം ഒരു മാസത്തിനുള്ളിൽ അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്ന് ഗുണ്ടകൾ ഉൾപ്പെടെ ജില്ലയിൽ നിരവധി സാമൂഹിക വിരുദ്ധർക്കെതിരെ നടപടികൾ സ്വീകരിച്ചതായും ഇത്തരക്കാരെ അമർച്ചചെയ്യുന്നതിനും ലംഘനങ്ങൾ തടയുന്നതിനും നിയമപരമായ എല്ലാ നടപടികളും ഉണ്ടാവുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.































