തിരുവനന്തപുരം : ഗുണനിലവാരമില്ലാത്ത മരുന്നുകൾ കേരളത്തിൽ വിറ്റഴിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിജിലൻസ് കണ്ടെത്തലിൽ സർക്കാർ അനങ്ങുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വാർത്ത പുറത്തുവന്നിട്ടും വകുപ്പുമന്ത്രിയുടെ പ്രതികരണം ഉണ്ടായില്ല. ഗുരുതരമായ ക്രമക്കേടുകളാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിൽ നടക്കുന്നത്.
നേരത്തെ പേവിഷബാധക്കെതിരായ വാക്സിനെക്കുറിച്ച് പരാതി വന്നപ്പോൾത്തന്നെ മറ്റ് മരുന്നുകളുടെ ഗുണനിലവാരവും പരിശോധിക്കണമായിരുന്നു. വിവാദങ്ങളിൽ പ്പെട്ടുകിടക്കുന്ന സർക്കാരിന് ഇതിനൊന്നും സമയമില്ല എന്നതാണ് സത്യം. അതുപോലെ മരുന്നുവിലയും ദിനംപ്രതി കുത്തനെ കൂടുകയാണ്. കോറോണയ്ക്ക് ശേഷം പല അവശ്യമരുന്നുകൾക്കും നൂറു മുതൽ ഇരുന്നൂറു ശതമാനം വരെയാണ് വില കൂടിയിട്ടുള്ളത്. സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത രീതിയിൽ ഒരു മാനദണ്ഡവുമില്ലാതെ മരുന്നുവില കുതിക്കുമ്പോൾ സർക്കാർ സംവിധാനം നോക്കുകുത്തിയായി നിൽക്കുകയാണ്.





























