തിരുവനന്തപുരം: വിവാദങ്ങൾക്കിടെ സാഹിത്യ അക്കാദമി ഭരണ സമിതിയുടെ കാലാവധി നീട്ടി സംസ്ഥാന സർക്കാർ. കവി കെ സച്ചിദാനന്ദൻ പ്രസിഡന്റായ ഭരണ സമിതിയുടെ കാലാവധിയാണ് മെയ് 31 വരെ നീട്ടിയത്. മാർച്ച് 31 വരെയായിരുന്നു നിലവിൽ കാലാവധിയുണ്ടായിരുന്നത്. ഇതാണ് മെയ് 31ലേക്ക് നീട്ടി സർക്കാർ ഉത്തരവിറക്കിയത്. കേരളത്തിൽ ഭരണമാറ്റം ഉണ്ടാകണമെന്ന അഭിപ്രായം കെ സച്ചിദാനന്ദൻ പ്രകടിപ്പിച്ചത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കേരളത്തിന് ഭരണതുടർച്ച നല്ലതല്ലെന്നും രണ്ട് മുന്നണികൾ മാറിമാറി ഭരിക്കുന്നതാണ് നല്ലതെന്നുമായിരുന്നു സച്ചിദാനന്ദന്റെ വിവാദ പരാമർശം.
ഇതോടെ ഇടത് ഹാൻഡിലുകളിൽ നിന്ന് വ്യാപക സൈബർ ആക്രമണമാണ് സച്ചിദാനന്ദന് നേരിടേണ്ടി വന്നത്. പിന്നാലെ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ സച്ചിദാനന്ദനെ വീട്ടിലെത്തി കണ്ടിരുന്നു. സച്ചിദാനന്ദന്റേത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതികരണമായി കണക്കാക്കുന്നില്ലെന്നും വിശാലമായ താത്വികതലത്തിലാണ് പ്രതികരണമെന്നും അബ്ദുൾ ഖാദർ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.






























