കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി സർക്കാർ. വ്യവസായ അഡീഷണൽ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷാണ് മറുപടി നൽകിയത്. കോൺഗ്രസ് നേതാവ് ആർ ചന്ദ്രശേഖരനെയും എംഡിയായിരുന്ന കെ എ രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാൻ തെളിവില്ലെന്ന് സർക്കാർ ആവർത്തിച്ചു. മുൻ സർക്കാർ ഉത്തരവുകൾ യുക്തി സഹമായി നടപ്പാക്കുക മാത്രമാണ് ഇരുവരും ചെയ്തത്, അതിനാലാണ് സിബിഐ ആവശ്യപ്പെട്ട പ്രോസിക്യുഷൻ അനുമതി നൽകാത്തതെന്നും സർക്കാർ വ്യക്തമാക്കി.
2006 മുതൽ 2015 കാലഘട്ടത്തിൽ കശുവണ്ടി വാങ്ങിയത് സ്റ്റോർ പർച്ചേസ് മാനുവൽ പാലിക്കാതെയാണെന്ന സിബിഐ വാദം ശരിയല്ലെന്നും തോട്ടണ്ടി ഒരു സീസണൽ വിളയായതിനാൽ അപ്പോഴത്തെ സാഹചര്യമനുസരിച്ച് വാങ്ങാൻ സർക്കാർ തന്നെയാണ് അനുമതി നൽകിയത്, സാഹചര്യത്തിനനുസരിച്ച് തീരുമാനമെടുക്കാനുളള അവകാശം ഡയറക്ടർ ബോർഡിന് സർക്കാർ 1996 ൽ തന്നെ നൽകിയിട്ടുണ്ട്. പ്രതികൾ ആവശ്യപ്പെട്ടിട്ടാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്ന വാദം നിലനിൽക്കില്ല 96 ലെ ഉത്തരവ് 2005 ൽ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സർക്കാരിന്‍റെ ഭാഗം.





























