തിരുവനന്തപുരം : സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തനത്തെ കുറിച്ചുള്ള വിശദമായ മാർഗ്ഗരേഖ പുറത്തിറക്കി സർക്കാർ. വെള്ളിയാഴ്ച മുതൽ പത്ത്, പതിനൊന്ന് പന്ത്രണ്ട് ക്ലാസുകൾ മാത്രമായിരിക്കും ഓഫ് ലൈനിൽ ഉണ്ടാകുക. ഒന്ന് മുതൽ ഒൻപത് വരെ രണ്ടാഴ്ചയിലേക്ക് ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കും.
ഏതെങ്കിലും ക്ലാസുകളിലോ സ്കൂളിലാകെയോ കൊവിഡ് ക്ലസ്റ്റർ രൂപപ്പെട്ടാൽ സ്കൂളുകൾ അടച്ചിടാൻ ഹെഡ്മാസ്റ്റർമാർക്ക് തീരുമാനമെടുക്കാം. ഓൺലൈൻ പഠനത്തിനുള്ള ഡിജിറ്റൽ സൗകര്യം എല്ലാവർക്കും ഉണ്ടെന്ന് സ്കൂളുകൾ ഉറപ്പ് വരുത്തണം. ഓൺലൈൻ പഠന സമയത്തെ വിദ്യാർത്ഥികളുടെ പഠനപുരോഗതി വിലയിരുത്തണം. രക്ഷിതാക്കളുമായും അധ്യാപകർ ആശയവിനിമയം നടത്തണമെന്നും മാർഗ്ഗരേഖയിൽ പറയുന്നു.
കഴിഞ്ഞ കൊവിഡ് അവലോകനയോഗത്തിൽ ഉണ്ടായ തീരുമാനങ്ങളാണ് ഇപ്പോൾ വിദ്യാഭ്യാസവകുപ്പിൽ നിന്നും മാർഗ്ഗനിർദേശങ്ങളായി വന്നിരിക്കുന്നത്. നാളെ വൈകീട്ട് ചേരുന്ന കൊവിഡ് അവലോകനയോഗം നിയന്ത്രണങ്ങൾ കടുപ്പിക്കാനോ ചില ജില്ലകളില്ലെങ്കിലും നിയന്ത്രണങ്ങളിൽ അയവ് വരുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.





























