കൊച്ചി: മദ്യനിരോധിത പ്രദേശമായ ലക്ഷദ്വീപിൽ മദ്യമൊഴുക്കാനുള്ള പദ്ധതിയുമായി ഭരണകൂടം രംഗത്ത്. എക്സൈസ് റെഗുലേഷൻ കരട് ബില്ലിൽ ജനങ്ങളിൽനിന്ന് അഭിപ്രായം തേടിയിരിക്കുകയാണ് അഡ്മിനിസ്ട്രേഷൻ. ദ്വീപിന്‍റെ സംസ്കാരത്തെ വെല്ലുവിളിക്കുന്ന നടപടിയിൽ ഇതിനോടകം പ്രതിഷേധം ഉയർന്നുകഴിഞ്ഞു. ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2022 എന്ന പേരിലാണ് ആഗസ്റ്റ് മൂന്നിന് കരട് ബില്ല് പുറപ്പെടുവിച്ചത്. ഇതിനോടുള്ള അഭിപ്രായം 30 ദിവസത്തിനുള്ളിൽ ജനങ്ങൾ അറിയിക്കണമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
എക്സൈസ് വകുപ്പ് രൂപവത്കരിക്കൽ, എക്സൈസ് കമീഷണറെ നിയമിക്കൽ, മദ്യനിർമാണം, സംഭരണം, വിൽപന എന്നിവക്ക് ലൈസൻസ് നൽകൽ, നികുതിഘടന, വരുമാനം, വ്യാജമദ്യവിൽപനക്കുള്ള ശിക്ഷ തുടങ്ങിയവ അടങ്ങുന്ന വിശദമായ ചട്ടങ്ങളാണ് കരട് ബില്ലിലുള്ളത്. ബിൽ നിലവിൽ വന്നാൽ 1979ലെ ലക്ഷദ്വീപ് മദ്യനിരോധന നിയമം ഇല്ലാതാവും. ഇന്ത്യൻ നിർമിത വിദേശമദ്യം, ബിയർ, വൈൻ തുടങ്ങിയവ എല്ലാ ദ്വീപിലും എത്തിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് വിവിധ രാഷ്ട്രീയ കക്ഷികൾ അറിയിച്ചു. മുമ്പ് ലക്ഷദ്വീപിൽ മദ്യം വ്യാപകമാക്കാനുള്ള നീക്കമുണ്ടായിരുന്നെങ്കിലും പ്രതിഷേധം ശക്തമാക്കിയതോടെ അധികൃതർ പിൻവലിഞ്ഞിരുന്നു.





























