കൊട്ടാരക്കര: ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ അട്ടപ്പാടി മധുവിന്റെ കേസില്‍ പ്രോസിക്യൂട്ടര്‍ക്ക് വേതനം നല്‍കാത്ത സര്‍ക്കാര്‍ നപടി പ്രതികളെ രക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കമാണെന്നും സാക്ഷര കേരളത്തിന് തന്നെ ഇത് അപമാനമാണെന്നും അണ്ണാ ഡി എച്ച് ആര്‍ എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര ആരോപിച്ചു. നിലവില്‍ 1,62,000 രൂപയുടെ സിറ്റിങ് ഫീസ് നല്‍കാനുണ്ട്. പാലക്കാട് കളക് ട്രേറ്റില്‍ നിന്നും സെക്രട്ടറിയറ്റിലേക്ക് ഫയല്‍ അയച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നയാപൈസ അനുവദിക്കുന്നില്ലെന്നുമാണ് അറിയുന്നത്. കൂടാതെ പ്രോസിക്യൂട്ടര്‍ക്ക് ലഭിക്കേണ്ട ഓഫീസ് സൗകര്യമോ വാഹനമോ ഒന്നും ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ തയ്യാറായിട്ടില്ല. മുന്‍പ് ഉണ്ടായിരുന്ന പ്രോസിക്യൂട്ടര്‍മാരായ ഗോപിനാഥ്, രഘുനാഥ്, രാജേന്ദ്രന്‍ എന്നിവര്‍ക്കും ഇതേ അവസ്ഥ തന്നെയായിരുന്നു.
തുടക്കം മുതല്‍ തന്നെ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. പ്രോസിക്യൂട്ടറെ നിയമിക്കാതിരിക്കുക, നിയമിക്കുന്നയാള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കാതിരിക്കുക തുടങ്ങി നിരവധി ക്രമക്കേടുകളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്കായിപ്പോലും സര്‍ക്കാര്‍ ഖജനാവിലെ പണം കോടതി വ്യവഹാരങ്ങള്‍ക്കായി ധൂര്‍ത്തടിക്കുന്ന ഇടത് സര്‍ക്കാര്‍ അട്ടപ്പാടി കേസില്‍ കാണിക്കുന്ന അലംഭാവം അംഗീകരിക്കാന്‍ കഴിയുന്നതല്ല.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മധുവിന്റെ അമ്മ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.
പ്രോസിക്യൂട്ടറെ ബുദ്ധിമുട്ടിക്കുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്ന സംശയവും അമ്മ ഉന്നയിച്ചിരുന്നു. കേസിലെ സാക്ഷികളെ ഒന്നൊന്നായി സ്വാധീനിക്കാന്‍ പ്രതികള്‍ക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍. മത്രവുമല്ല മധുവിന്റെ കുടുംബാംഗങ്ങളെ കേസില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ പ്രതിഭാഗത്തുനിന്നും ഭീഷണികള്‍ ഉയരുമ്പോള്‍ പോലും നിസംഗമായ സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ദലിത് വിഭാഗത്തിലെ ജനങ്ങളുടെ നീതിയുടെ കാര്യത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിന് യാതൊരു അനുഭാവവും ഇല്ലെന്നുള്ളതിന്റെ തെളിവാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണം. ദലിത് ജനതുയടെ ചോരയിലും നീരിലും ഉയര്‍ന്നു വന്ന പ്രസ്ഥാനമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം. എന്നാല്‍ അധികാരത്തില്‍ എത്തിയതോടെ ദലിത് ജനതയെ അവര്‍ മറന്നു. മധുകേസില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അലംഭാവം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ഉഷ കൊട്ടാരക്കര പറഞ്ഞു.