തിരുവനന്തപുരം : ബില്ലിന് അനുമതി നല്‍കാന്‍ കൂട്ടാക്കാതെ ഗവര്‍ണര്‍ സംസ്ഥാനം വിട്ടതോടെ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് രൂപീകരിക്കാനുളള സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു. തെലങ്കാനയിലെ ക്ഷണിക്കപ്പെട്ട പരിപാടികള്‍ക്കായി ഹൈദരാബാദിലേക്ക് പോയ ഗവര്‍ണര്‍ ഇനി മാര്‍ച്ച് രണ്ടിനെ സംസ്ഥാനത്ത് മടങ്ങിയെത്തു. മടങ്ങിയെത്തിയാലും ബില്ലിന് അനുമതി നല്‍കുമോയെന്ന് ഉറപ്പില്ലാത്തതിനാല്‍ ബില്ല് അവതരിപ്പിച്ച് പാസാക്കാമെന്ന സര്‍ക്കാരിന്‍റെ ആഗ്രഹം പെട്ടെന്ന് സാധിക്കാനിടയില്ല. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവാകുന്ന നിയമനിര്‍മ്മാണങ്ങള്‍ സംബന്ധിച്ച ബില്ലുകള്‍ ഗവര്‍ണറുടെ അനുമതിയോടെ നിയമസഭയില്‍ വെക്കാനാകൂ.
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്നത് ലക്ഷ്യമിട്ട് കൊണ്ടുവന്ന സര്‍വകലാശാല ഭേദഗതി ബില്ലിലും പണച്ചെലവിനുളള വ്യവസ്ഥകള്‍ ഉണ്ടായിരുന്നെങ്കിലും ഗവര്‍ണറുടെ അനുമതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ കൗശലപൂര്‍വ്വം അതിനെ മറികടക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് ബില്‍ നിയമസഭയിലെത്തിച്ചത്. പണച്ചെലവ് വരുന്നത് സര്‍വകലാശാലകളില്‍ നിക്ഷിപ്തമാക്കിയാണ് സര്‍ക്കാര്‍ കരട് ബില്‍ ഗവര്‍ണറുടെ മുന്നിലെത്തിക്കാതെ രക്ഷപ്പെടുത്തിയത്.
എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡികേറ്റ് നിയമനത്തില്‍ അത് എളുപ്പമല്ല. സിന്‍ഡിക്കേറ്റ് രൂപീകരണത്തിനും നടത്തിപ്പിനും സര്‍ക്കാരിന്‍റെ സഞ്ചിത നിധിയില്‍ നിന്ന് പണച്ചെലവ് ഉണ്ടാകുമെന്ന് ഉറപ്പായതിനാല്‍ ബില്ലില്‍ ധനകാര്യ മെമ്മോറാണ്ടം അനിവാര്യമാണ്. ധനകാര്യ മെമ്മോറാണ്ടമുളള ബില്ലുകളുടെ അവതരണത്തിന് മുന്‍പ് ഗവര്‍ണറുടെ അനുമതി വേണമെന്ന് ഭരണഘടനയുടെ 299(1) അനുഛേദം നിഷ്കര്‍ഷിക്കുന്നുണ്ട്.
അതാണ് ബില്‍ അവതരിപ്പിക്കുന്നതില്‍ സര്‍ക്കാരിന് മുന്നിലുളള തടസം. ജനാധിപത്യ വിരുദ്ധമായ സര്‍വകലാശാല ഭരണം പിടിച്ചെടുക്കാനുളള നീക്കമാണെന്ന് ആക്ഷേപം ഉയരുന്നതാണ് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുന:സംഘടനാ ബില്ലിന് അനുമതി നല്‍കുന്നതില്‍ നിന്ന് ഗവര്‍ണറെ പിന്നോട്ട് വലിക്കുന്നത്. സര്‍വകലാശാല സിന്‍ഡിക്കേറ്റിലേക്ക് കൃത്യസമയത്ത് തെരഞ്ഞടുപ്പ് നടക്കാത്തതിനാല്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട് എത്തിയ അംഗങ്ങളെ മാത്രം വെച്ച് താല്‍ക്കാലിക സിന്‍ഡിക്കേറ്റ് രൂപീകരിക്കുക എന്ന തന്ത്രമാണ് പുതിയ നിര്‍മ്മാണത്തിന്‍റെ പ്രേരണ.
അനൗദ്യോഗിക അംഗങ്ങളെ കൂടാതെ 13 പേരെക്കൂടി പുതുതായി നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യവസ്ഥയാണ് കരട് ഭേദഗതി ബില്ലിന്‍റെ മര്‍മ്മം. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരെല്ലാം ഭരണാനുകൂലികള്‍ ആണെന്നതിനാല്‍ പ്രതിപക്ഷത്തിന് താല്‍ക്കാലിക സിന്‍ഡിക്കേറ്റില്‍ ഇടമുണ്ടാകില്ല. പ്രതിപക്ഷം ഇല്ലാതാകുന്നതോടെ ഭരണം പൂര്‍ണമായും സി.പി.എം നിയന്ത്രണത്തിലാകും. ഇക്കാര്യം സേവ് യൂണിവേഴ്സിറ്റി കാമ്ബയിന്‍ ഫോറം അടക്കമുളളവര്‍ ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
അതാണ് ബില്ലിന് അനുമതി നല്‍കാതിരിക്കാനുളള കാരണം. കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുന:സംഘടനാ ബില്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കാനായിരുന്നു സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഗവര്‍ണര്‍ ബില്ലിന് അനുമതി നല്‍കാന്‍ കൂട്ടാക്കാതെ സ്ഥലം വിട്ടതോടെ പദ്ധതി അടപടലം പാളി. മുഖ്യമന്ത്രിയുമായുളള ആശയവിനമയത്തിന് പിന്നാലെ സര്‍ക്കാരുമായി ഇണക്കത്തിലായ ഗവര്‍ണര്‍ ഒപ്പിടാതെ മാറ്റിവെച്ചിരുന്ന കുറെ ബില്ലുകളില്‍ ഒപ്പിട്ടിരുന്നു.
ബാക്കിയുളള ബില്ലുകള്‍ ഒപ്പിടുന്നതിന് മന്ത്രിമാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ഗവര്‍ണര്‍ സര്‍വകലാശാല ഭേദഗതി ബില്ലും ലോകായുക്ത നിയമഭേദഗതി ബില്ലും ഒഴികെയുളളതില്‍ ഒപ്പുവെച്ചേക്കുമെന്നും സൂചന നല്‍കുന്നുണ്ട്. എന്നാല്‍ സര്‍വകലാശാലകളുടെ സ്വയം ഭരണത്തില്‍ കൈകടത്തുന്ന നടപടികള്‍ക്ക് വഴങ്ങില്ലെന്ന സന്ദേശമാണ് കാലിക്കറ്റ് സര്‍വകലാശാല ബില്ലിലൂടെ ഗവര്‍ണര്‍ നല്‍കുന്നത്. മലയാളം സര്‍വകലാശാല വിസി നിര്‍ണയത്തിന് സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിലേക്കായി രാജ് ഭവനോട് പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടതാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.
ഗവര്‍ണര്‍ ഒപ്പിടാതെ മാറ്റിവെച്ചിരിക്കുന്ന ബില്‍ ആധാരമാക്കിയാണ് ഗവര്‍ണറോട് പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന് മറുപടിയായി കടുത്ത ഭാഷയില്‍ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് കത്തെഴുതിയ ഗവര്‍ണര്‍ ഏത് നിയമത്തിന്‍റെ പിന്‍ബലത്തിലാണ് തന്നോട് പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെടുന്നതെന്നും ചോദിച്ചിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വിസിയുടെ കാര്യത്തിലെ സര്‍ക്കാര്‍ നടപടികളിലും ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ട്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.
































