തിരുവനന്തപുരം: വീണ്ടും പോരിനൊരുങ്ങി സംസ്ഥാന സർക്കാറും ഗവർണറും. സംസ്ഥാനത്തെ പൊതുജനാരോഗ്യത്തെയും ഉന്നത വിദ്യാഭ്യാസത്തെയും ബാധിക്കുന്ന ബില്ലുകളിൽ അടക്കം ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണ് സർക്കാർ സുപ്രിംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. ഇതോടെ ഗവർണർ ഇടയുമെന്ന് സർക്കാരും, മുന്നണിയും വിലയിരുത്തുന്നുണ്ട്. ഗവർണറുടെ ഏത് നീക്കത്തെയും നേരിടാനാണ് ഇടതുമുന്നണി തീരുമാനം. ഒരു വർഷവും 10 മാസവും മുമ്പ് അയച്ച ബിൽ പോലും ഗവർണർ ഒപ്പിട്ടിട്ടില്ല. ബിൽ ഒപ്പിട്ട് തിരികെ വരുമെന്ന പ്രതീക്ഷയിൽ സർക്കാർ കാത്തിരുന്നു. തർക്കങ്ങൾക്കിടയിലും ഗവർണർ വിളിച്ച അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രിയടക്കം പങ്കെടുത്തു.
പരിപാടിയിൽ പങ്കെടുത്ത് വിരുന്നു നൽകുന്നതിനപ്പുറം സർക്കാരിന്‍റം തീരുമാനങ്ങളോട് ഗവർണർ അനുകൂലമായി പ്രതികരിച്ചില്ല. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ പലതിലും ഗവർണർ ഒപ്പിട്ടില്ല. ചില ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുമെന്ന സൂചനകൾ നൽകുകയും ചെയ്തു. ചില ബില്ലുകളിൽ മന്ത്രിമാരുടെ വിശദീകരണവും തേടി. എന്നിട്ടും ബില്ലുകളിൽ ഒപ്പിട്ടില്ല. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആക്കാനുള്ള തീരുമാനവും ഗവർണർ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതുപോലെ ചില പിഎസ്‌സി അംഗങ്ങളുടെ നിയമനവും. ഇതോടെയാണ് മറ്റു വഴികൾ ഇല്ലാതെ സർക്കാർ നിയമവഴികൾ തേടുന്നത്.





























