തിരുവനന്തപുരം : ഗവര്‍ണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയതോടെ വീണ്ടും സംസ്ഥാന സർക്കാരുമായി രാജ്ഭവന്റെ പോര് മൂർച്ഛിച്ചിരിക്കുകയാണ്. വാഴ്‌സിറ്റി നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ട്വീറ്റിലൂടെ `ഭീഷണി´യുമായി ഗവര്‍ണർ രംഗത്തെത്തിയത്.
മുഖ്യമന്ത്രിക്കും മന്ത്രിസഭയ്ക്കും ഗവര്‍ണറെ ഉപദേശിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഖാന്‍ ട്വീറ്റില്‍ പറഞ്ഞു. എന്നാല്‍ മന്ത്രിമാര്‍ വ്യക്തിപരമായി ഗവര്‍ണറുടെ അന്തസ്സ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പെരുമാറിയാല്‍ നടപടിയെടുക്കുമെന്നാണ് ഗവർണറുടെ മുന്നറിയിപ്പ്. മന്ത്രിമാരെ പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ട്വീറ്റില്‍ പറയുന്നു. രാജ്ഭവന്‍ പിആര്‍ഒയാണ് ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഗവര്‍ണറുടെ പ്രസ്താവന പോസ്റ്റ് ചെയ്തത്. കേരള, കണ്ണൂര്‍ വാഴ്‌സിറ്റി നിയമനങ്ങളില്‍ സര്‍ക്കാരും ഗവര്‍ണറും ബലാബലം തുടരുന്നതിനിടെയാണ് ഗവര്‍ണറുടെ ഭീഷണി.
വാഴ്‌സിറ്റി നിയമനങ്ങളിലും ലോകായുക്ത ഭേദഗതി ബില്ലിലും ഗവര്‍ണറുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്ത് നേരത്തെ മന്ത്രിമാര്‍ രംഗത്തുവന്നിരുന്നു. ഇതാണ് ഗവർണറെ പ്രകാേപിപ്പിച്ചതെന്നാണ് വിലയിരുത്തൽ. നിയമസഭ പാസാക്കിയ സര്‍വകലാശാലാ ബില്ലും ലോകായുക്ത ഭേദഗതി ബില്ലും ഗവര്‍ണറുടെ പരിഗണനയിലാണ്. നാളിതുവരെയായിട്ടും അക്കാര്യത്തിൽ ഗവർണർ തീരുമാനമൊന്നും കെെക്കാെണ്ടിട്ടില്ല. അതേസമയം മന്ത്രിമാരെ പിൻവലിക്കുമെന്ന ഗവർണറുടെ ഭീഷണി അതിമോഹം മാത്രമാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യൻ ഭരണഘടനയനുസരിച്ച് മന്ത്രിമാരെ പിൻവലിക്കാൻ ഗവർണർക്ക് കഴിയില്ലെന്ന് മുൻ ലോക്സഭാ സെക്രട്ടറി പിഡിടി ആചാരി പറയുന്നു. മന്ത്രിമാരെ പിൻവലിക്കണമെങ്കിൽ മുഖ്യമന്ത്രി ആവശ്യപ്പെടണം. മുഖ്യമന്ത്രിയുടെ അപേക്ഷയില്ലാതെ മന്ത്രിമാരുടെ കാര്യത്തിൽ ഗവർണർക്ക് തീരുമാനമെടുക്കാനാകില്ല. രാജ്യത്തെ ഭരണഘടന അനുസരിച്ച് അതിനു കഴിയില്ല. ഗവർണർക്ക് അങ്ങനെയുള്ള അധികാരമൊന്നും ഭരണഘടന നൽകിയിട്ടില്ലെന്നും പിഡിടി ആചാരി വ്യക്തമാക്കി. അതേസമയം ഗവർണർ എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞുവെന്ന് അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് മാത്രമല്ല രാജ്യത്ത് തന്നെ ഇത്തരമൊരു ഭീഷണി ആദ്യമാണെന്നും പിഡിടി ആചാരി വ്യക്തമാക്കി.































