തിരുവനന്തപുരം: ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ ഡിജിപിയോട് വിവരങ്ങൾ ആരാഞ്ഞ് ഗവർണർ. ഡിജിപിയുമായി സംസാരിച്ചു. പോലീസ് എടുത്ത നടപടികളെകുറിച്ചും സംസാരിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ നടന്ന ഇഡി റെയ്ഡിന് പിന്നാലെ തലസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുന്നു. ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ആക്രമിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർ പാളയം ഏരിയാ കമ്മിറ്റി ഓഫീസിന് മുന്നിൽ തുടരുകയാണ്. പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നേതാക്കൾ. കേസിൽ കുറച്ചുപേർ അറസ്റ്റിലായെന്നും ബാക്കിയുള്ള പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സ്ഥലത്തെത്തിയ ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് .വെങ്കിടേഷ് പറഞ്ഞു.
നാല് പേര്‍ ഇപ്പോൾ മ്യൂസിയം പോലീസിന്‍റെ കസ്റ്റഡിയിലാണ്. എട്ട് പേരെ കൂടി കസ്റ്റഡിയിലെടുക്കാനുണ്ട്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 12 പേരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മനോജ്, ജീവൻ ശ്രീജിത്ത്, ഷാനു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രതികളെ പിടികൂടാൻ എല്ലായിടത്തും പരിശോധന തുടരുകയാണെന്ന് ഡിസിപി തപോഷ് ബസുമതാരി പറഞ്ഞു. പാളയം ഏരിയ കമ്മിറ്റി ഓഫീസിനകത്ത് പ്രതികൾ ഉണ്ടോ എന്ന കാര്യം പറയാറായിട്ടില്ല. പോലീസ് ഇവിടെ തുടരും. ഇഡി അവരുടെ രീതിയിലാണ് റെയ്ഡിന് എത്തിയത്. പോലീസിനെ അറിയിച്ചിട്ടല്ല എത്തിയെന്നും ഡിസിപി വ്യക്തമാക്കി.






























