തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെട്ട് ഇടഞ്ഞുനിൽക്കുന്ന സി.പി.ഐ.യെ അനുനയിപ്പിച്ച് എൽ.ഡി.എഫ്. യോഗം വിളിക്കാൻ സി.പി.എം. ശ്രമം. യോഗംവിളിക്കാൻ തടസ്സമില്ലെന്നു സി.പി.ഐ. സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വവും കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഫലപ്രഖ്യാപനത്തിന് പിന്നാലെ ചേർന്ന മുന്നണിയോഗം തിരഞ്ഞെടുപ്പ് അവലോകനത്തിന് ജൂൺ 15-നകം പ്രത്യേകയോഗം വിളിക്കാൻ തീരുമാനിച്ചാണ് പിരിഞ്ഞത്. പിന്നീട് യോഗം വിളിക്കാനായിട്ടില്ല. നിയമസഭാ സമ്മേളനം കഴിഞ്ഞിട്ടും എൽ.ഡി.എഫിന് പാർലമെന്ററി പാർട്ടി യോഗം ചേരാനുമായിട്ടില്ല.
പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യത്തിൽ സി.പി.ഐ. ഉറച്ചുനിൽക്കുകയാണ്. നൽകാനാവില്ലെന്ന് സി.പി.എമ്മും പ്രതിപക്ഷനേതാവ് പിണറായി വിജയനും വ്യക്തമാക്കുകയും ചെയ്തു. സർക്കാരിനെതിരേ രാഷ്ട്രീയമായി ഒട്ടേറെ വിഷയങ്ങൾ ഉയർന്നിട്ടും എൽ.ഡി.എഫിന് കൂട്ടായ തീരുമാനമെടുത്ത് മുന്നോട്ടുപോകാനാകുന്നില്ല. ഇത് പ്രതിപക്ഷം ദുർബലമാകുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നതായി കക്ഷിനേതാക്കളും സമ്മതിക്കുന്നു. ഇത്തരം വിമർശനം കടുത്തതോടെയാണ് എങ്ങനെയെങ്കിലും യോഗംചേരാൻ സി.പി.എം. വഴിതേടുന്നത്.
പ്രതിപക്ഷ ഉപനേതാവ് പദവി ചർച്ചകൾ ഒഴിവാക്കി മുന്നണിയോഗം ചേരാമെന്ന് സി.പി.ഐ.യെ അറിയിക്കാൻ കൺവീനർ ടി.പി. രാമകൃഷ്ണനോട് സി.പി.എം. ആവശ്യപ്പെട്ടിട്ടുണ്ട്. സി.പി.ഐ.യുടെ ആവശ്യത്തിൽ ഉഭയകക്ഷി ചർച്ചയിലൂടെ പരിഹാരമുണ്ടാക്കാമെന്ന നിർദേശമാണ് സി.പി.എം. മുന്നോട്ടുവെക്കുക. ഉഭയകക്ഷി ചർച്ച സി.പി.ഐ. അംഗീകരിക്കുമോയെന്നതിലാണ് സംശയം. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടക്കാൻ മുന്നണിയുടെ പ്രവർത്തനത്തിൽ മാറ്റംവേണമെന്നാണ് സി.പി.ഐ. ആവശ്യം. അതിനാണ്, പ്രതിപക്ഷ ഉപനേതാവ് പദവി പാർട്ടി ആവശ്യപ്പെടുന്നത്. ഒറ്റപ്പാർട്ടിയുടെ നിയന്ത്രണം എൽ.ഡി.എഫിന് വേണ്ടെന്നാണ് സി.പി.ഐ.യുടെ ഉള്ളിലിരിപ്പ്.





























