കൊച്ചി : ശബരിമലയിൽ മിൽമയിൽനിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങിയതിൽ ബോർഡിനുണ്ടായ നഷ്ടം പ്രതികളിൽനിന്ന് സർച്ചാർജ് ഉത്തരവിലൂടെ ഈടാക്കാം. ട്രാവൻകൂർ കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് വകുപ്പ് 32(9) ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് അധികാരം നൽകുന്നുണ്ട്. ക്രിമിനൽ നടപടികൾക്ക് പുറമെയാണ് നഷ്ടപ്പെട്ട തുക പ്രതികളിൽനിന്ന് ഈടാക്കാനും നിയമം അനുവദിക്കുന്നത്. നെയ്യ് വാങ്ങിയതിൽ ബോർഡിന് 2.27 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമികാന്വേഷണത്തിലെ നിഗമനം. ക്രമക്കേടു സംബന്ധിച്ച് ഹൈക്കോടതി മേൽനോട്ടത്തിൽ എസ്.പി. സോജന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം (എസ്.ഐ.ടി.) അന്വേഷണം തുടങ്ങി.
ബോർഡിന്റെ കരാർ ലഭിച്ചതിനുപിന്നാലെ മിൽമ പുണെയിലെ സോനായി കോ-ഓപ്പറേറ്റീവ് ഡെയറിയിൽനിന്ന് ലിറ്ററിന് 497 രൂപയ്ക്ക് 24,970 കിലോഗ്രാം നെയ്യ് വാങ്ങിയിട്ടുണ്ട്. ഈ നെയ്യ് ശബരിമലയിൽ എത്തിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിഷയങ്ങൾ എസ്.ഐ.ടി. അന്വേഷിക്കും. കഴിഞ്ഞ മണ്ഡലകാലത്ത് ആടിയശിഷ്ടം നെയ്യ് വില്പനയിൽ ഹൈക്കോടതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതിനാൽ വലിയതോതിൽ ആടിയശിഷ്ടം നെയ്യ് അരവണ തയ്യാറാക്കാൻ ഉപയോഗിച്ചിട്ടുണ്ട്. അതിനാൽ മിൽമയിൽനിന്ന് വാങ്ങിയ നെയ്യ് എത്രത്തോളം വേണ്ടിവന്നു എന്നതും അന്വേഷിക്കും. യഥാർഥ നഷ്ടം ഇതിലൂടെയേ തിട്ടപ്പെടുത്താനാകൂ.




























