ന്യൂഡൽഹി : ഉഷ്ണതരംഗവും മിന്നലും രാജ്യത്തെ അംഗീകൃത പ്രകൃതിദുരന്തങ്ങളുടെ പട്ടികയിലുൾപ്പെടുത്തി കേന്ദ്രസർക്കാർ. ഇനി ഇതുമൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് സംസ്ഥാനസർക്കാരുകൾക്ക് 2005-ലെ ദുരന്തനിവാരണ നിയമപ്രകാരമുള്ള സഹായധനത്തിന് അർഹതയുണ്ടാകും. കാലാവസ്ഥാവ്യതിയാനം അതിതീവ്ര കാലാവസ്ഥാദുരന്തങ്ങളുണ്ടാക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നതിനിടയിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ തീരുമാനം. രണ്ടു ദുരന്തങ്ങളെയും കേന്ദ്രസർക്കാരിന്റെ അംഗീകൃത പ്രകൃതിദുരന്തങ്ങളുടെ പട്ടികയിലുൾപ്പെടുത്തണമെന്ന ആവശ്യം കേരളമുൾപ്പെടെ ദീർഘകാലമായി ഉയർത്തുന്നതാണ്. 16-ാം ധനകാര്യകമ്മിഷന്റെ ശുപാർശയെത്തുടർന്നാണ് പ്രകൃതിദുരന്തങ്ങളുടെ പട്ടിക പരിഷ്കരിക്കാനുള്ള കേന്ദ്രതീരുമാനം.
മിന്നലും ഉഷ്ണതരംഗവും അംഗീകൃത പ്രകൃതിദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി 2026-31 കാലത്ത് ദേശീയ-സംസ്ഥാന ദുരന്തപ്രതികരണ നിധിയുടെ പ്രവർത്തന മാനദണ്ഡപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയത്. ദുരിതാശ്വാസ സഹായധനത്തിനായി നയപരമായ ചട്ടക്കൂടൊരുക്കും. ഉഷ്ണതരംഗം കുറയ്ക്കുന്നതിനാവശ്യമായ പദ്ധതികൾക്കും സഹായത്തിന് അർഹതയുണ്ടായിരിക്കുമെന്ന് മന്ത്രാലയത്തിനുവേണ്ടി മറുപടി നൽകിയ ആഭ്യന്തരസഹമന്ത്രി നിത്യാനന്ദറായ് അറിയിച്ചു.




























