തിരുവനന്തപുരം : ഡി ലിറ്റ് വിഷയത്തില്‍ നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് മറുപടിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞെന്നും, ഇനി ഈ കാര്യത്തില്‍ പുതുതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഭരണഘടനയും നിയമവും മനസിലാക്കി പ്രതികരിക്കണം. അജ്ഞതയുടെ അടിസ്ഥാനത്തിലുള്ള പ്രസ്താവനകളോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗവര്‍ണറുടെ ഓഫീസ് ചര്‍ച്ചാ വിഷയമാക്കരുതെന്നും സര്‍വകലാശാലകള്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. വിവാദമുണ്ടാക്കുന്നവര്‍ ഭരണഘടന വായിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ നിര്‍ദ്ദേശിച്ച പ്രകാരം രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാമെന്ന് ഉറപ്പു നല്‍കിയ കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലര്‍, രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നുവെന്നാണ് ആരോപണം.
വൈസ്ചാന്‍സലറെ രാജ്ഭവനില്‍ വിളിച്ചുവരുത്തി ഡിസംബര്‍ ആദ്യമാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. രാഷ്ട്രത്തലവന് ബഹുമതി നല്‍കുന്നതിലൂടെ കേരള സര്‍വകലാശാലയുടെ മഹത്വവും പെരുമയും ഉയരുമെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. സിന്‍ഡിക്കേറ്റ് വിളിച്ച് ഉടന്‍ അംഗീകരിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഉറപ്പുനല്‍കി. ഇതുവിശ്വസിച്ച്, ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ സന്നദ്ധമാണെന്ന് ഗവര്‍ണര്‍ രാഷ്ട്രപതി ഭവനെ അറിയിച്ചു. രാഷ്ട്രപതിയെ ഫോണില്‍ വിളിച്ചും ഇക്കാര്യമറിയിച്ചു. ഡിസംബര്‍ അവസാനം കേരളത്തിലെത്തുമ്പോള്‍ തിരുവനന്തപുരത്തെത്താനും സെനറ്റ് ഹാളിലെ പ്രൗഢഗംഭീര ചടങ്ങില്‍ ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന പരിപാടി ഉള്‍പ്പെടുത്താനും ശുപാര്‍ശ ചെയ്തു. ഇതുപ്രകാരം രാഷ്ട്രപതിയുടെ യാത്ര പുനഃക്രമീകരിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വൈസ് ചാന്‍സലര്‍ പിന്മാറുകയും ചെയ്തു.