തിരുവനന്തപുരം : കേരളാ സർക്കാർ-ഗവർണർ പോരിന് താൽക്കാലിക വിരാമം. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ചാൻസിലർ പദവിയിലേക്ക് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ മടങ്ങിയെത്തി. ചാൻസിലർ എന്ന നിലയിൽ സർവകലാശാലകളിലെ ഫയലുകൾ ഗവർണർ നോക്കി തുടങ്ങി. ആദ്യ ഘട്ടത്തിൽ നിശബ്ദനായിരുന്ന മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകുന്നതിന് മുമ്പ് നടത്തിയ ഇടപെടലാണ് ഗവർണർ അയയാൻ കാരണമായത്.
പ്രശ്നപരിഹാരത്തിന് വേണ്ടി നാല് കത്തുകളാണ് മുഖ്യമന്ത്രി ഗവണർക്ക് നൽകിയത്. രണ്ട് തവണ അദ്ദേഹത്തെ ഫോണിൽ വിളിച്ചും പ്രശ്ന പരിഹാരത്തിന് ആവശ്യപ്പെട്ടു. ഇതോടെയാണ് ഗവർണർ നിലപാട് മയപ്പെടുത്തിയത്. സർവകലാശാല ഫയൽ നോക്കുമ്പോഴും കണ്ണൂർ വിസി നിയമന കേസിൽ ഗവർണ്ണർ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാണ്.





























