ആലപ്പുഴ: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനുള്ള സർക്കാരിന്റെ ആഴക്കടൽ മത്സ്യബന്ധനപദ്ധതി ആസൂത്രണപ്പിഴവിനാൽ പാളുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ഒന്നരക്കോടിവീതം ചെലവിട്ട് നിർമിച്ച ആറുബോട്ടുകളിൽ രണ്ടെണ്ണംമാത്രമാണ് വല്ലപ്പോഴുമെങ്കിലും ആഴക്കടലിൽ പോകുന്നത്. ബാക്കിയുള്ളവ മറ്റാവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള ആഴക്കടൽ മീൻപിടിത്തത്തിന് പരിശീലനം നൽകാത്തതാണ് പ്രശ്നം.
പ്രശ്നം മനസ്സിലാക്കി ആഴക്കടൽ മത്സ്യബന്ധനയാനങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ െസൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയ്നിങ്, കൊച്ചി കപ്പൽശാല, ഗുണഭോക്തൃഗ്രൂപ്പ്, ഫിഷറീസ്, മത്സ്യഫെഡ് എന്നിവിടങ്ങളിൽനിന്നുള്ളവർ ഉൾപ്പെട്ട സമിതിയെ സർക്കാർ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ട് അടുത്തമാസം ചർച്ചചെയ്യും.
പ്രധാൻമന്ത്രി മത്സ്യസമ്പദ് യോജനയിലൂടെയാണ് പദ്ധതി നടപ്പാക്കിയത്. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആധുനികസംവിധാനങ്ങൾ പരിചയപ്പെടുത്തുക, കാലാവസ്ഥാവ്യതിയാനംമൂലം മത്സ്യസമ്പത്തിലുണ്ടായ കുറവുകൊണ്ട് കഷ്ടപ്പെടുന്നവരെ സഹായിക്കുക, ആഴക്കടൽ മത്സ്യസമ്പത്ത് ഉപയോഗപ്പെടുത്തുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. ഒന്നരക്കോടി ചെലവുവന്ന ഒരു ബോട്ടിന് 78.6 ലക്ഷത്തോളം സബ്സിഡിയാണ്. ബാക്കിത്തുക കെ.എഫ്.സി. വഴി വായ്പനൽകി.





























