ആലപ്പുഴ : കെ.ആർ ഗൗരിയമ്മയുടെ ചാത്തനാട്ടെ വീട് പഠന ഗവേഷണ കേന്ദ്രവും സ്മാരകവുമാക്കാൻ തീരുമാനം. ശനിയാഴ്ച ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ഇതുസംബന്ധിച്ചു ധാരണയായി. ചാത്തനാട്ടെ കളത്തിൽപ്പറമ്പിൽവീട് സഹോദരിയുടെ മകൾ ഡോ.പി.സി ബീനാകുമാരിക്ക് നൽകിക്കൊണ്ട് ഗൗരിയമ്മ വിൽപ്പത്രം എഴുതിവെച്ചിരുന്നു. ഈ വീട് വിട്ടുനൽകാൻ തയ്യാറാണെന്ന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ബീനാകുമാരി അധികൃതരെ അറിയിച്ചു.
തുടർന്നാണു സ്മാരകം നിർമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചത്. സ്മാരകത്തിൻറെ സമഗ്ര രൂപരേഖതയ്യാറാക്കി സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശംനൽകി. വീട് ഏറ്റെടുത്ത് രണ്ടുകോടിരൂപ ചെലവിട്ടു സ്മാരകം നിർമിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വീടിന്റെ തനിമ നിലനിർത്തിക്കൊണ്ടുതന്നെയാണു സ്മാരകം ഒരുക്കുക. 19 സെന്റ് സ്ഥലവും വീടുമാണ് ചാത്തനാട്ടുള്ളത്. സ്ത്രീകൾക്കായി പഠന ഗവേഷണകേന്ദ്രം എന്നതിനു പ്രാമുഖ്യംനൽകിയാണു സ്മാരകം പ്രവർത്തിക്കുക.
ഐക്യ കേരളത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും മാത്രമല്ല യു.ഡി.എഫ് രാഷ്ട്രീയത്തിന്റെയും ചരിത്ര സ്പന്ദനമേറ്റുവാങ്ങിയ വീടാണിത്. ഗൗരിയമ്മയുടെ ഭർത്താവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി തോമസുമൊത്ത് ഏറെക്കാലം ഇവിടെയാണു താമസിച്ചത്. എം.എൻ ഗോവിന്ദൻനായർ ഉൾപ്പെടെ കേരളത്തിലെ തലമുതിർന്ന മുഴുവൻ കമ്യൂണിസ്റ്റുനേതാക്കളുടെയും ചർച്ചകൾക്കു വീട് സാക്ഷിയായിട്ടുണ്ട്.
ബി.എസ്.പി നേതാവ് കാൻഷിറാം ഈ വീട്ടിലെത്തി ചർച്ച നടത്തിയിട്ടുണ്ട്. ജെ.എസ്.എസിന്റെ രൂപവത്കരണവും എൽ.ഡി.എഫിലേക്കുള്ള ഗൗരിയമ്മയുടെ മടങ്ങിവരവും ഇവിടെനടന്ന ചർച്ചകളിലാണ് ഉരുത്തിരിഞ്ഞത്. ഗൗരിയമ്മയുടെ പുരസ്കാരങ്ങളും കൃഷ്ണഭക്തി പ്രകടിപ്പിക്കുന്ന വിഗ്രഹങ്ങളും എല്ലാം ഈ വീടിന്റെ ഓരോ മുക്കിനും മൂലയിലുമുണ്ട്. യോഗത്തിൽ എം.എൽ.എ മാരായ എച്ച്.സലാം, പി.പി ചിത്തരഞ്ജൻ, ദലീമ ജോജോ, എം.എസ് അരുൺകുമാർ, കളക്ടർ എ.അലക്സാണ്ടർ എന്നിവരും പങ്കെടുത്തു.