ദുബായ് : സൗദി അറേബ്യയിൽ വരും വർഷങ്ങളിൽ ഉണ്ടാകുന്ന 40 ലക്ഷം തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതു സംബന്ധിച്ച് സൗദി തൊഴിൽ മന്ത്രിയുമായി ചർച്ച നടത്തിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചു. ഇതിനായി ഇന്ത്യയിലെ തൊഴിലാളികളെ സജ്ജമാക്കാൻ തൊഴിൽ നൈപുണ്യവികസനത്തിനും പരിശീലനത്തിനും നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഇന്ത്യ ഉൾപ്പെടെ 12 ഏഷ്യൻ രാജ്യങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന അബുദാബി ഡയലോഗ് സമ്മേളനത്തിനിടെയാണ് സൗദി മന്ത്രി അഹമ്മദ് അൽ റാജിയുമായി ചർച്ച നടന്നത്.
വിഷൻ 2030 ന്റെ ഭാഗമായി സൗദിയിൽ വൻ വികസന പദ്ധതികൾ പുരോഗമിക്കുകയാണ്. ഗൾഫ് മേഖലയിലെ 6 രാജ്യങ്ങളും പ്രവാസി ക്ഷേമം ഉറപ്പാക്കുന്നത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനങ്ങൾ നടത്തുമെന്നും നയങ്ങൾക്ക് അന്തിമ രൂപം നൽകിയെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷിതമായ പ്രവാസവും പ്രവാസി സ്ത്രീ തൊഴിലാളികളുടെ ക്ഷേമവും ചർച്ച ചെയ്തു. കോവിഡ് മൂലം ഉണ്ടായ തൊഴിൽ നഷ്ടങ്ങളും സാമ്പത്തികപ്രയാസവും വിശദമായ പരിഗണനയ്ക്കെടുത്തെന്നും മന്ത്രി വ്യക്തമാക്കി. ഉയർന്ന വിമാനക്കൂലി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നടപടികൾ സ്വീകരിക്കാൻ ശ്രമിക്കുമെന്നും അറിയിച്ചു.