ന്യൂഡല്‍ഹി : സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്നാട് തയ്യാറാക്കിയ റൂൾകർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത് അഗീകരിക്കാനാകില്ലെന്നാണ് കേരളത്തിന്റെ നിലപാട്. ജനങ്ങളെ ബാധിക്കുന്ന കേരളത്തിന്റെ ആശങ്കകൾ മേൽനോട്ട സമിതി കണക്കിലെടുത്തില്ലെന്നും കേരളം കോടതിയെ അറിയിച്ചു. നിലവിലുള്ള അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്നും പുതിയ അണക്കെട്ടാണ് ശാശ്വത പരിഹാരമെന്നും കേരളം ആവശ്യപ്പെട്ടു.
സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം മേൽനോട്ട സമിതി വിളിച്ച കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ കേരളം ആശങ്കകൾ അറിയിച്ചിരുന്നു. യോഗത്തിൽ കേരളത്തിന്റെ 137 അടിയാക്കി ജലനിരപ്പ് കുറക്കുക എന്ന ആവശ്യത്തോട് അനുകൂല നിലപാടായിരുന്നു മേൽനോട്ട സമിതി സ്വീകരിച്ചത്. എന്നാൽ സുപ്രീംകോടതിയിൽ വിപരീത നിലപാടാണ് മേൽനോട്ട സമിതി സ്വീകരിച്ചത്. ഇതോടെയാണ് കേരളത്തിന് നിലപാട് അറിയിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയത്.