തിരുവല്ല: ലോക ജല ദിനത്തിൽ തിരുവല്ല എസ്. സി സെമിനാരി ഹയർ സെക്കണ്ടറി സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണിയുടെ ചുറ്റുമായി പിറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടന കർമ്മം മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത നിർവഹിച്ചു. സഭാ കൌൺസിൽ അംഗം തോമസ് കോശി അധ്യക്ഷനായ ചടങ്ങിൽ സഭാ സെക്രട്ടറി എബി റ്റി. മാമ്മൻ സുവിശേഷ പ്രസംഗ സംഘം മാനേജിങ് കമ്മിറ്റി അംഗം റ്റിജു എം ജോർജ്, മെത്രാപ്പോലീത്തൻ സെക്രട്ടറി റവ. കെ.ഇ ഗീവർഗീസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ജോൺ കെ തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് മേരി കെ ജോൺ, ജോഷി സി. ജോണി എന്നിവർ പ്രസംഗിച്ചു.
രാജ്യത്തെ അമൂല്യമായ ജലസ്രോതസ്സുകളുടെ പ്രാധാന്യവും അവ കൈകാര്യം ചെയ്യുന്നതിനെ ക്കുറിച്ച് ജനങ്ങളെ കൂടുതൽ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ദിനം ആചരിക്കുന്നത്. വെള്ളം ഓരോ തുള്ളിയും ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പ്രചരിപ്പിക്കുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. 1992-ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ. കോൺഫറൻസ് ഓൺ എൻവയൺമെന്റ് ആൻഡ് ഡവലപ്‌മെന്റിലാണ് ഇത്തരമൊരു ദിനം ആചരിക്കുകയെന്ന ആശയം ആദ്യമായി ഉയർന്നുവന്നത്. കുടിവെള്ളത്തിനു വേണ്ടിയുള്ള യുദ്ധങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്നു തുടങ്ങിയ ഘട്ടത്തിലായിരുന്നു യുഎന്നിന്റെ ഈ തീരുമാനം.
അടുത്ത മഹായുദ്ധം നടക്കാൻ പോകുന്നത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കും എന്നൊരു പറച്ചിലുണ്ട്. കുടിവെള്ളത്തിന് സ്വർണത്തേക്കാൾ വിലവരുന്ന കാലത്തേക്ക് ലോകം മാറികൊണ്ടിരിക്കുന്നു. ജനസംഖ്യ വർദ്ധിക്കുകയും ഭൂമിയിൽ ജലം കുറയുകയും ചെയ്യുന്ന സ്ഥിതി വരാൻ പോകുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ജലക്ഷാമം അനുഭവപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് നീങ്ങുന്നു. കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്. കിണറുകളും കുളങ്ങളും രാസവസ്തുക്കളാലും ഖരമാലിന്യങ്ങളാലും അന്യമായി മാറുന്നു. ലോക ജലദിനത്തിൽ ഓർമ്മിക്കപ്പെടേണ്ട വസ്തുതകൾ ഇവയെല്ലാമാണെന്ന് മെത്രാപ്പോലീത്ത ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.





























