മല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി സബ് ഡിപ്പോ നഷ്ടത്തിൻ്റെ കണക്കു നിരത്തി നിർത്തലാക്കാനുള്ള ശ്രമമാണെന്ന് ആക്ഷേപം ഉയരുന്നു. ഇതിൻ്റെ മുന്നോടിയായി ഡിപ്പോയിലെ ബസുകൾ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുകയും സർവ്വീസുകൾ കുറയ്ക്കുന്നതായും ആരോപണമുയരുന്നു. സബ് ഡിപ്പോയിൽ നിന്നും നിലമ്പൂരിന് സർവ്വീസ് നടത്തിയിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ഇപ്പോൾ തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ സർവ്വീസ് ഒഴിവാക്കി. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രം ഓടിയാൽ മതിയെന്ന് ബന്ധപ്പെട്ടവർക്ക് അറിയിപ്പ് ലഭിതായാണ് സൂചന. പുലർച്ചെ ആറിന് മല്ലപ്പള്ളിയിൽ നിന്ന് സർവ്വീസ് ആരംഭിച്ച് പത്തനംതിട്ടയിലേക്കും തിരിച്ച് 7.30 ന് മല്ലപ്പള്ളിയിലെത്തി പാലക്കാട്ടേക്കും ഉച്ചക്ക് 2.40 ന് അവിടെ നിന്നും തുടങ്ങി രാത്രി ഒൻപതിന് മല്ലപ്പള്ളിയിൽ അവസാനിക്കുന്ന മല്ലപ്പള്ളിയിൽ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന പാലക്കാട് സ്വിഫ്റ്റ് ബസ് പത്തനംതിട്ടയിലേക്ക് മാറ്റി.
കളക്ഷൻ്റെ കുറവാണ് ബസ് പത്തനംതിട്ടക്ക് കൊണ്ടുപോകാൻ കാരണമെന്നാണ് പറയുന്നത്. ഡിപ്പോയ്ക്ക് ഏറെ വരുമാനമുള്ള കോട്ടയം -കോഴഞ്ചേരി ചെയിൻ സർവ്വീസും ഏതാണ്ട് നിലച്ച സ്ഥിതിയിലാണ്. ഈ റൂട്ടിലെ ഷെഡ്യൂളുകൾ പലതും സർവ്വീസ് നടത്തുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. രാവിലെ 11 മുതൽ വൈകുന്നേരം മൂന്നു വരെയുള്ള സർവ്വീസ് നിർത്തിയിരിക്കുകയാണ്. ഒന്നര പതിറ്റാണ്ടിലേറെയായി തുടങ്ങിയ ചെയിൻ സർവ്വീസ് കളക്ഷൻ കുറവെന്ന കാരണം നിരത്തി നിർത്തലാക്കാനാണ് അധികൃതരുടെ നീക്കമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പരാതി.





























