പത്തനംതിട്ട : കോന്നിയിലെ 13 വയസ്സുകാരുടെ വ്യാജ പീഡന പരാതിയിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് യുവാവ്. കാലിൽ ബൂട്ടിട്ട് ചവിട്ടിയരച്ചു. മുടിയിൽ പിടിച്ചു വലിച്ചു. ചെവിയിൽ പിടിച്ച് കറക്കി.ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളാണെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു. മൂന്നാം തീയതി വൈകിട്ട് പിടികൂടിയ ശേഷം ഇന്നലെ വൈകിട്ടാണ് വിട്ടയച്ചത്. ഈ സമയം അത്രയും പ്രായപൂർത്തിയാകാത്ത കുട്ടികളും സ്റ്റേഷനിൽ ഉണ്ടായിരുന്നു. ആളുമാറി സഹോദരനെയും പിടിച്ചുകൊണ്ടുപോയിയെന്നും പിന്നീട് വിട്ടയച്ചുവെന്നും യുവാവ് വിശദമാക്കുന്നത്.
ചൈൽഡ് ഹെൽപ് ലൈൻ വഴിയായിരുന്നു പോലീസിന് പെൺകുട്ടിയുടെ പരാതി കിട്ടിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സഹപാഠികൾ ഉൾപ്പെടെ ആറുപേരെ ഇന്നലെ രാവിലെ മുതൽ കസ്റ്റഡിയിൽ വെച്ചിരുന്നു. ആദ്യം പെൺകുട്ടി നൽകിയ മൊഴികളിലും പിന്നീട് നൽകിയ മൊഴികളിലും മാറ്റമുണ്ടെന്നാണ് പോലീസ് പറയുന്നത്. പിന്നീട് കസ്റ്റഡിയിലെടുത്ത ആറ് പേരെയും താൽക്കാലികമായി വിട്ടയച്ചു.






























