തിരുവനന്തപുരം : ഡ്രൈവിംഗ് പരിശീലനത്തിനും ടെസ്റ്റിനുമായി ഗതാഗത വകുപ്പ് നിർദ്ദേശിക്കുന്ന പരിഷ്കാരം നടപ്പാക്കാൻ ഡ്രൈവിംഗ് സ്കൂളുകൾ കണ്ടെത്തേണ്ടത് 50 മുതൽ 70 സെന്റ് വസ്തു. ഇത് വലിയ ബാദ്ധ്യത ആകയാൽചെറിയ ഡ്രൈവിംഗ് സ്‌കൂളുകൾ പൂട്ടിപ്പോകും. പകരം വൻകിട മുതലാളിമാരായ കോർപ്പറേറ്റുകളെത്തും. പരിഷ്കാരം കോർപ്പറേറ്റുകൾക്കു വേണ്ടിയാണെന്ന ആരോപണം ശക്തമാക്കുന്നതാണ് സർക്കാർ നീക്കം.ഡ്രൈവിംഗ് പരിശീലനച്ചെലവും ഇരട്ടിയിലധികമാകും. ഇപ്പോൾ 7,500 മുതൽ 11,000 വരെയാണ് കാർ ലൈസൻസെടുക്കാൻ വാങ്ങുന്നത്. 1496 ഡ്രൈവിംഗ് സ്കൂകളാണ് കേരളത്തിലുള്ളത്. ഓരോ സ്കൂളിലും നാല് മുതൽ 10 വരെ ജീവനക്കാരുമുണ്ട്. പരിഷ്കാരപ്രകാരം വലിയ ഡ്രൈവിംഗ് സ്കൂളുകൾ ഒന്നിച്ചോ, കോർപ്പറേറ്റ് സ്ഥാപനങ്ങളോ ആയിരിക്കും ടെസ്റ്റ് ഗ്രൗണ്ടും ട്രാക്കും സജ്ജമാക്കുക.
ഓരോ ടെസ്റ്റിനും ഇവരായിരിക്കും ഫീസീടാക്കുക. നിയമ പ്രകാരം ഫീസീടാക്കാനുള്ള അധികാരം മോട്ടോർ വാഹന വകുപ്പിനാണ്. ടെസ്റ്റിനു മാത്രം 300 രൂപയാണ് നിലവിലെ ഫീസ്. ഗ്രൗണ്ടും ട്രാക്കുകളും ഡ്രൈവിംഗ് സ്കൂളുകൾ ഒരുക്കണമെന്നാണ് മന്ത്രി കെ.ബി. ഗണേശ്‌കുമാറിന്റെ നിർദ്ദേശം. അതേസമയം ടെസ്റ്റിംഗ് ട്രാക്കുകൾ എങ്ങനെ നിർമ്മിക്കണമെന്ന നിർദ്ദേശങ്ങളൊന്നും ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ സർക്കുലറിലില്ല.2017ൽ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സെന്ററുകൾ തുടങ്ങിയപ്പോൾ റിവേഴ്സ് പാർക്കിംഗും, കയറ്റത്തിൽ നിറുത്തി മുന്നോട്ട് എടുക്കലുമൊക്കെ ഏർപ്പെടുത്തിയിരുന്നു. എന്നാൽ എല്ലായിടത്തും ഒരേ പരിശോധനാ സംവിധാനം വേണമെന്ന ഹൈക്കോടതി വിധിയോടെ ഇതൊഴിവാക്കേണ്ടിവന്നു. 86 സ്ഥലങ്ങളിൽ ടെസ്റ്റുണ്ടെങ്കിലും ഒമ്പതെണ്ണത്തിൽ മാത്രമാണ് മാനദണ്ഡം പാലിക്കുന്നത്.






























