തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത് ഒരു വിഭാഗത്തിന്റെ വോട്ട് നഷ്ടപ്പെടാന്‍ കാരണമായെന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തോട് എ ഗ്രൂപ്പിന് കടുത്ത അതൃപ്തി. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാതെ പോയതാണ് പരാജയ കാരണമെന്നിരിക്കെ ഉമ്മന്‍ചാണ്ടിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നാണ് നേതാക്കളുടെ ആക്ഷേപം.
പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കിയതിലുള്ള പരാതി അറിയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിലാണ് ഉമ്മന്‍ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവന്നത് ആശയക്കുഴപ്പമുണ്ടാക്കിയെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടത്. അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അനുചിതമായിപ്പോയെന്നാണ് എ ഗ്രൂപ്പിന്റെ അഭിപ്രായം. ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാതെ പോയതാണ് പരാജയകാരണമെന്ന് വ്യക്തമാണ്.
മുസ്‌ലിം ലീഗിന് പോലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനാകാതിരുന്നത് അതുകൊണ്ടാണ്. യാഥാര്‍ഥ്യം ഇതായിരിക്കെ ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നതോടെ ഒരു വിഭാഗത്തിന്റെ വോട്ട് നഷ്ടമായെന്ന അഭിപ്രായം ശരിയല്ല. മാത്രമല്ല തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായതല്ലാതെ ഉമ്മന്‍ചാണ്ടി അധികാരകേന്ദ്രമാകാന്‍ നോക്കിയിട്ടില്ലെന്നും എ ഗ്രൂപ്പ് പറയുന്നു.
ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും വികാരത്തെ പൂര്‍ണമായും തള്ളി പുതിയ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഉചിതമല്ലെന്ന ചിന്ത ഹൈക്കമാന്‍ഡില്‍ ഉയര്‍ന്നിട്ടുണ്ട്. ഹൈക്കമാന്‍ഡ് നിരീക്ഷണത്തില്‍ നടന്ന തെരഞ്ഞെടുപ്പായിട്ടും പരാജയത്തിന്റെ ഉത്തരവാദിത്തം രണ്ടോ മൂന്നോ നേതാക്കളുടെ തലയില്‍ ഇടാനുളള ശ്രമത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ക്ക് ശക്തമായ അമര്‍ഷമുണ്ട്.
ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വികാരനിര്‍ഭരമായ കത്തുകള്‍ക്ക് പിന്നാലെ ദേശീയ നേതൃത്വത്തിന്റെ നിലപാടിലും അയവ് വന്നിട്ടുണ്ടെന്നാണ് സൂചന. പ്രതിപക്ഷ നേതാവിനെ തീരുമാനിച്ചതുപോലെ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും വികാരം മറികടന്ന് പുതിയ കെപിസിസി അധ്യക്ഷനെ നിശ്ചയിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ശക്തമാണ്. ഇരുപക്ഷവും എതിര്‍ക്കുന്ന കെ.സുധാകരന് പകരം മറ്റു പേരുകളിലേക്ക് ചര്‍ച്ച കടന്നതും ഇതിന്റെ ഭാഗമാണെന്നാണു സൂചന.