തിരുവനന്തപുരം: ഗവർണർ സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിന്റെ പിന്നാലെ ഓൺലൈൻ ഗെയിമുകൾക്കും കുതിരപ്പന്തയത്തിനും പണം വെച്ചുള്ള ചൂതാട്ടങ്ങൾക്കും 28 ശതമാനം ജി.എസ്.ടി വർധിപ്പിച്ചു. ഈടാക്കാനുള്ള നിയമഭേദഗതി ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. ജി.എസ്.ടി. കൗൺസിൽ തീരുമാനത്തെത്തുടർന്ന് കേന്ദ്രസർക്കാർ വരുത്തിയ ഭേദഗതികളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തും നിയമഭേദഗതി കൊണ്ടുവരുന്നത്. ഡിസംബർ ആറിന് മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിന്റെ കരട് 30-നാണ് ഗവർണറുടെ അംഗീകാരത്തിനായി രാജ്ഭവന് കൈമാറിയിരുന്നത്. ഗവർണർ നേരത്തേ ഏഴ് ഓർഡിനൻസുകൾ രാഷ്ട്രപതിക്ക് അയച്ചിരുന്നു.
28 ശതമാനം ജി.എസ്.ടി. ഈടാക്കാനുള്ള നിയമഭേദഗതിക്ക് 2023 ഒക്ടോബർ ഒന്നുമുതൽ പ്രാബല്യമുണ്ടാകും. പന്തയത്തിന്റെ മുഖവിലയ്ക്കാണ് നികുതി ഏർപ്പെടുത്തുന്നത്. ഗോവ, മഹാരാഷ്ട്ര, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കുതിരപ്പന്തയവും ചൂതാട്ടവും അടക്കമുള്ളവ ഇപ്പോൾ നിലവിലുള്ളത്. ജി.എസ്.ടി. കൊണ്ടുവന്നതോടെ കേരളത്തിൽ ഇവ നിയമപരമായി നടത്താനാവുമോ എന്നതിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്.





























