തിരുവനന്തപുരം : ബസ് ചാർജ് വർധന ഗവൺമെന്റ് നേരത്തെ അംഗീകരിച്ചതാണ്. അത് എങ്ങനെ വേണം എപ്പോൾ വേണം എന്നതിനെ കുറിച്ചുള്ള തീരുമാനം വൈകുന്നതിലാണ് ഈയൊരു താമസം. ആ കാര്യത്തിൽ ഇതുവരെ ഒരു തീരുമാനം എടുത്തില്ല. അതിന് തീരുമാനം ഉണ്ടാകുമ്പോൾ ബസ് ചാർജ് വർധന സർക്കാർ പ്രഖ്യാപിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.
ബുധനാഴ്ച ചേരുന്ന എൽ ഡി എഫ് യോഗം വിഷയം ചർച്ച ചെയ്യുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ചർച്ചയ്ക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാവുകയുള്ളു. സമരം തുടങ്ങും മുൻപ് അവരോട് പറഞ്ഞതാണ് ഇതിൽ ഒരു തീരുമാനം ഉണ്ടാകും എന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ഒരു ഉറപ്പും കൊടുത്തിട്ടില്ല. മുഖ്യമന്ത്രിയും ഞാനും ആയിട്ടുള്ള ചർച്ചയാണ് നടന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകൾ മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗതമന്ത്രിയുമായും ചർച്ച നടത്തിയതിന് പിന്നാലെയാണ് സമരം പിൻവലിച്ചത്. നിരക്ക് വർധന ആവശ്യപ്പെട്ട് ബസുടമകൾ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് ബസുടമകളുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്.
യാത്രാനിരക്കിൽ വർധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്നാണ് സൂചന. എന്നാൽ എപ്പോൾ മുതൽ നിരക്ക് വർധന നടപ്പാക്കുമെന്ന കാര്യത്തിൽ മുഖ്യമന്ത്രി പ്രത്യേകിച്ച് ഉറപ്പൊന്നും നൽകിയിട്ടില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്നത്. ബസുടമകളുടെ ആവശ്യപ്രകാരമായിരുന്നു കൂടിക്കാഴ്ച എന്നാണ് വിവരം.































