പത്തനംതിട്ട : ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ ലഹരി കേന്ദ്രങ്ങളായി മാറിയിട്ടും പേരിന് മാത്രം പരിശോധനകള്‍ നടത്തി കണ്ണടക്കുകയാണ് അധികൃതര്‍. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളുമായി പിടിക്കപ്പെടുന്നവരില്‍ ഏറ്റവുംകൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. ഇവര്‍ ഉള്‍പ്പെടുന്ന കേസുകള്‍ വര്‍ദ്ധിച്ചതോടെ തൊഴില്‍ മേഖലയില്‍ ഇവരുടെ കോണ്‍ട്രാക്ട്ര്‍മാര്‍ തങ്ങളുടെ തൊഴിലാളികളുടെ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന നിയമം വന്നു. തൊഴിലാളികള്‍ പിടിക്കപ്പെട്ടാല്‍ കോണ്‍ട്രാക്ടര്‍ ആണ് ജ്യാമ്യക്കാരന്‍. എന്നാല്‍ ജില്ലയില്‍ കണ്ടുവരുന്നത് മറ്റൊരു കാഴ്ചയാണ്. പുലര്‍ച്ചെ പത്തനംതിട്ട, കോന്നി, റാന്നി പോലെയുള്ള സ്ഥലങ്ങളില്‍ കൂട്ടമായി ബസ് സ്റ്റോപ്പുകളില്‍ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ വാഹനവുമായി എത്തി കോണ്‍ട്രാക്ടര്‍മാര്‍ ജോലിക്കായി കൊണ്ടുപോകുകയാണ്. ഇങ്ങനെ കൊണ്ടുപോകുന്ന തൊഴിലാളികള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടാല്‍ ആരാണ് ഉത്തരവാദി എന്ന ചോദ്യം നിലനില്‍ക്കുകയാണ്.
വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പല മിക്ക ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളും. പലപ്പോഴും തിരക്കേറിയ നഗരത്തില്‍ വായുവും വെളിച്ചവും കടന്നു ചെല്ലാത്ത സ്ഥലങ്ങളില്‍ ആവും ഇവര്‍ ചേക്കേറുക. ഈ ക്യാമ്പുകള്‍ക്കുള്ളില്‍ എത്ര വലിയ ലഹരി വസ്തുക്കള്‍ ഉണ്ടെങ്കിലും അധികൃതര്‍ക്ക് പിടികൂടുവാന്‍ കഴിയുന്നുമില്ല. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഇത്തരം ക്യാമ്പുകള്‍ ദുര്‍ഗന്ധപൂരിതവുമാണ്. പല ക്യാമ്പുകളും രോഗങ്ങളുടെയും പകര്‍ച്ച വ്യാധികളുടെയും കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. കേരളത്തിലെ പ്രബലമായ രാഷ്ട്രീയ പാര്‍ട്ടിയുടെ കീഴില്‍ ഇവര്‍ക്കും സംഘടനയുണ്ട് എന്നതാണ് രസകരമായ കാര്യം. എന്ത് കുറ്റകൃത്യത്തിനും കുടപിടിക്കാന്‍ തൊഴിലാളി സംഘടന തയ്യാറാണ് എന്നതും ഇവര്‍ക്ക് ധൈര്യം നല്‍കുന്നു. സമകാലിക സംഭവങ്ങള്‍ വെളിപ്പെടുത്തുന്നതും ഇതാണ്.
പത്തനംതിട്ടയില്‍ ലഹരിക്ക് അടിമയായ ഇതര സംസ്ഥാന തൊഴിലാളി നഗരത്തില്‍ നടത്തിയ പരാക്രമങ്ങള്‍ നാം കണ്ടതാണ്. ആസാം, ബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ് ജില്ലയിലുള്ളത്. ഇവര്‍ എന്തെല്ലാം കേസുകളില്‍ ഉള്‍പ്പെട്ടിട്ടാണ് കേരളത്തില്‍ എത്തുന്നതെന്നു പോലും അധികാരികള്‍ക്ക് നിശ്ചയമില്ല. കഴിഞ്ഞ മാസവും റാന്നി അങ്ങാടി പഞ്ചായത്തില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ എത്തിക്കുന്ന ലഹരി ഉത്പന്നങ്ങള്‍ മലയാളികളുടെ ഇടയിലേക്കും വ്യാപിക്കുന്നതായാണ് കണ്ടെത്തല്‍. ജില്ലയില്‍ ലഹരി വ്യാപനം വര്‍ധിക്കുമ്പോള്‍ പോലീസും എക്സൈസും നടത്തുന്ന പരിശോധനകള്‍ നാമമാത്രമായി ചുരുങ്ങി പോവുകയാണ്.





























