അഹമ്മദാബാദ് : ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ് ചുധാസമയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി ഹൈക്കോടതി. 2017 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ധോല്‍ക്ക നിയോജകമണ്ഡലത്തില്‍ നിന്നാണ് ഭൂപേന്ദ്രസിങ് വിജയിച്ചത്. മന്ത്രിയായിരിക്കെ ഒരാളുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കുന്നത് അപൂര്‍വ സംഭവമാണ്.
അന്യായ മാര്‍ഗങ്ങളിലൂടെയാണ് ചുധാസമ വിജയിച്ചതെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അശ്വിന്‍ റാത്തോഡ് നേരത്തെ ഹർജി നല്‍കിയിരുന്നു. 429 തപാല്‍ ബാലറ്റുകള്‍ അനധികൃതമായി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി അശ്വിന്‍ റാത്തോഡ് നല്‍കിയ ഹർജിയിലെ വാദം ജസ്റ്റിസ് പരേഷ് ഉപാധ്യ അധ്യക്ഷനായ ബഞ്ച് ശരിവെച്ചു. അശ്വിന്‍ റാത്തോഡിനെതിരെ 327 വോട്ടുകള്‍ക്കാണ് ചുധാസമ വിജയിച്ചത്. വോട്ടെണ്ണുന്നതില്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നും 429 തപാല്‍ ബാലറ്റുകള്‍ വീണ്ടും പരിശോധിക്കണമെന്നും റാത്തോഡ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും റിട്ടേണിങ് ഓഫീസര്‍ നിരസിക്കുകയായിരുന്നു.
വാദത്തിന്റെ ആദ്യഘട്ടത്തില്‍ കൗണ്ടിങ് സെന്‍ററിലെ വിഡിയോ ദൃശ്യങ്ങളും സിസിടിവി ക്യാമറകളിലെ പൂര്‍ണ്ണമായ വീഡിയോകളും സമര്‍പ്പിക്കാത്തതിന് കോടതി റിട്ടേണിങ് ഉദ്യോഗസ്ഥനെ വിമര്‍ശിച്ചിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യത്തില്‍ ചുധാസമയുടെ അസിസ്റ്റന്‍റ് പേഴ്സണല്‍ സെക്രട്ടറി ധര്‍മിന്‍ മേത്ത അനധികൃതമായി സെന്‍ററില്‍ പ്രവേശിക്കുന്നതും പോളിങ് ഏജന്‍റ് മഹേന്ദര്‍സിങ് മണ്ടോറയുമായി ഫോണ്‍ സംഭാഷണം നടത്തുന്നതും വ്യക്തമായിരുന്നു. ചുധാസമക്ക് ഇനി സുപ്രീം കോടതിയെ സമീപിക്കാം.