അഹമ്മദാബാദ് : രാജ്യത്ത് മൂന്നാമത്തെ വ്യക്തിക്കും കോവിഡ് വകഭേദമായ ഒമിക്രോൺ(ബി 1.1.529) സ്ഥിരീകരിച്ചു. ഗുജറാത്തിലെ ജാംനഗറിൽ സിംബാബ്വേയിൽ നിന്ന് വന്നയാൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. 50-കാരനായ ഇയാൾ രണ്ട് ദിവസം മുമ്പാണ് ജാംനഗറിൽ എത്തിയത്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് സാമ്പിൾ ജനിതക ശ്രേണീകരണത്തിനായി പൂണൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇയാളെ നിരീക്ഷണത്തിലേക്ക് മാറ്റി.
നേരത്തെ കർണാടകത്തിൽ രണ്ട് പുരുഷന്മാരിലാണ് രാജ്യത്താദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചത്. 66-ഉം 46-ഉം പ്രായക്കാരായവർക്കാണ് ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. വൈറസ് വകഭേദം കണ്ടെത്തിയ നാല്പത്തിയാറുകാരൻ ബംഗളൂരു സ്വദേശിയായ ഡോക്ടറാണ്. രണ്ടു ഡോസ് വാക്സിനും എടുത്ത ഇദ്ദേഹം നവംബർ 21-നാണ് പനിയെത്തുടർന്ന് പരിശോധനയ്ക്കെത്തിയത്.
കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സാംപിൾ ജനിതക പരിശോധനക്ക് അയക്കുകയായിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ച രണ്ടാമത്തെയാൾ ദക്ഷിണാഫ്രിക്കൻ പൗരനാണ്. അറുപത്തിയാറുകാരനായ ഇദ്ദേഹം കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഇന്ത്യയിലെത്തിയത്. രോഗലക്ഷണങ്ങളില്ലായിരുന്നു. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഏകാന്തവാസത്തിന് നിർദേശിച്ചു. ഒരാഴ്ചയ്ക്കുശേഷം സ്വകാര്യലാബിൽനിന്ന് നെഗറ്റീവ് സർട്ടിഫിക്കറ്റുമായെത്തിയ ഇദ്ദേഹം ദുബായിലേക്ക് പോയതായും അധികൃതർ അറിയിച്ചിരുന്നു.