ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പിൽ വിവിധ സാമൂഹിക വിഭാഗങ്ങളെ സ്വാധീനിക്കാൻ തന്ത്രങ്ങളുമായി ബിജെപി. പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പട്ടിക വിഭാഗക്കാരെ ചേർത്തു നിർത്താൻ ലക്ഷ്യമിട്ട് ‘ഗുരു രവിദാസ്’ അനുസ്മരണ പരിപാടി തുടങ്ങി. 15–16 നൂറ്റാണ്ടുകൾക്കിടയിൽ ജീവിച്ചിരുന്ന ഈ ഭക്തകവിയെ ഉത്തരേന്ത്യക്കാർ ആത്മീയ ഗുരുവായാണ് കാണുന്നത്. ജനിച്ച വർഷം സംബന്ധിച്ചു ചരിത്രകാരന്മാർക്കിടയിൽ തർക്കമുണ്ടെങ്കിലും 650–ാം ജന്മവാർഷികം എന്ന നിലയിലാണ് ബിജെപി അനുസ്മരണം സംഘടിപ്പിക്കുന്നത്. തുകൽ ഉൽപന്നങ്ങൾ നിർമിച്ചിരുന്ന ചാമർ വിഭാഗത്തിലാണ് രവിദാസിന്റെ ജനനം.
2011 ലെ ജനസംഖ്യാ കണക്കുപ്രകാരം പഞ്ചാബിൽ 31.94 ശതമാനവും ഉത്തർപ്രദേശിൽ 20.7 ശതമാനവും പട്ടിക വിഭാഗക്കാരാണ്. ഇവരെ സ്വാധീനിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വാരാണസിയിലെ ഗോവർധൻപുരിലെ രവിദാസിന്റെ ജന്മസ്ഥലം സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണു പരിപാടി ഉദ്ഘാടനം ചെയ്തത്. ഇവിടെ നിന്നുള്ള മണ്ണ് 131 കലശങ്ങളിലാക്കി രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അയയ്ക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട 2027 ഫെബ്രുവരി വരെ പരിപാടികൾ നീളും. 5 ഘട്ടങ്ങളിലായി പ്രചാരണം നടത്തുമെന്നു പട്ടികജാതി മോർച്ച ദേശീയ പ്രസിഡന്റ് ലാൽ സിങ് ആര്യ പറഞ്ഞു.





























