ഗുരുവായൂര്‍: ഗുരുവായൂര്‍ പത്മനാഭന്‍ ആനപ്രേമികള്‍ക്ക് ഇനി ഓര്‍മ്മ. കേരളത്തിലെ ആയിരക്കണക്കിന് ആനപ്രേമികളുടെയും ലക്ഷക്കണക്കിന് ഭക്തരുടെയും ആരാധനാപാത്രമായ ഗജവീരന്‍ ഗുരുവായൂര്‍ പത്മനാഭന്‍ വിടവാങ്ങി. ഗുരുവായൂര്‍ ദേവസ്വത്തിന്റെ വകയായുള്ള ആനയാണിത്. ഇന്ന് ഉച്ചക്കായിരുന്നു അന്ത്യം .ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രസിദ്ധനായ ഗുരുവായൂര്‍ കേശവന്‍ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനാണ് ലക്ഷണങ്ങളെല്ലാം തികഞ്ഞ ഗജവീരന്‍ പത്മനാഭന്‍. ആറു പതിറ്റാണ്ടിലേറെ ഗുരുവായൂരപ്പന്റെ തിടമ്പേറ്റി എഴുന്നെള്ളിക്കാന്‍ പുന്നത്തൂര്‍ ആനക്കോട്ടയിലെ ഈ കാരണവര്‍ക്ക് ഭാഗ്യം ലഭിച്ചു.
കേരളത്തില്‍ ഒരു ആനക്ക് ഒരു ഉത്സവത്തിന് കിട്ടാവുന്നതില്‍ ഏറ്റവും കൂടുതല്‍ ഏക്കത്തുക ലഭിച്ചതും ഈ ആനക്കാണ്. 2004 ഏപ്രിലില്‍ നെന്മാറ വല്ലങ്ങി ഉത്സവത്തിനോടനുബന്ധിച്ച് വല്ലങ്ങിദേശം പത്മനാഭന് ഒരു ദിവസത്തേക്ക് രണ്ടുലക്ഷത്തി ഇരുപത്തി രണ്ടായിരത്തി ഇരുനൂറ്റി ഇരുപത്തി രണ്ടു രൂപ ഏക്കത്തുക നല്‍കി. നിലമ്പൂര്‍ കാടുകളില്‍ പിറന്ന ഈ ആനക്കുട്ടിയെ ആലത്തൂരിലെ സ്വാമിയില്‍ നിന്നാണ് ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്സ് വാങ്ങി 1954 ജനുവരി 18ന് ഗുരുവായൂരില്‍ നടയിരുത്തിയത്. ഗുരുവായൂര്‍ പത്മനാഭനെ ഈശ്വരതുല്യമായി കാണുന്ന വിശ്വാസികള്‍ ഏറെയായിരുന്നു. ഉത്സവത്തിന് ദേശദേവതയുടെ തിടമ്പുമായി ഗുരുവായൂര്‍ പത്മനാഭന്‍ എഴുന്നള്ളുന്നതുകണ്ടു വണങ്ങുന്നതുതന്നെ പുണ്യമെന്ന് കരുതുന്ന ഭക്തരുടെ എണ്ണവും കുറവല്ല.
ഉയരവും തലപ്പൊക്കവുമുള്ള ആനകള്‍ ഏറെയുണ്ടെങ്കിലും ആനപ്രേമികളുടെയും ഭക്തരുടെയും മനസില്‍ പത്മനാഭനേക്കാള്‍ ഉയരം വേറെ ഒരു ആനയ്ക്കുമില്ലായിരുന്നു. ആനകളിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന് പറയാവുന്ന ഗുരുവായൂര്‍ പത്മനാഭന്റെ ചിത്രത്തിനുപോലും ഉത്സവപ്പറമ്പുകളില്‍ ആവശ്യക്കാര്‍ ഏറെയാണ്. ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് 2007 ജനുവരി ഒന്നുമുതല്‍ പത്മനാഭനെ പുറമെയുള്ള എഴുന്നെള്ളിപ്പുകള്‍ക്ക് ദേവസ്വം അയച്ചിരുന്നില്ല. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം 2011 മാര്‍ച്ച് ഒന്നിന് നടന്ന ഉത്രാളിക്കാവ് പൂരത്തിന് പത്മനാഭന്‍ വടക്കാഞ്ചേരി ദേശത്തിനു വേണ്ടി തിടമ്പേറ്റി. 2011 ഒക്ടോബറില്‍ പത്മനാഭന്റെ ആരോഗ്യം മെച്ചപ്പെട്ടത് കണക്കിലെടുത്ത് പുറംഎഴുന്നള്ളിപ്പിന് അയയ്ക്കാനുള്ള ദൂരപരിധി 30 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററായി ദേവസ്വം ഭരണസമിതി ഉയര്‍ത്തി.